Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സ്മാരകങ്ങളിലൂടെ ദേശാഭിമാനം പരിപോഷിപ്പിക്കുക


2016 ഒക്ടോബര്‍ 31ന് ‘ഏകഭാരതം, ശ്രേഷ്ഠ ഭാരത’ത്തിന് തുടക്കം കുറിക്കുന്ന വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു, ‘സര്‍ദാര്‍ പട്ടേല്‍ നമുക്ക് ഏകഭാരതം നല്‍കി. ഇപ്പോള്‍ ഒന്നിച്ചു നിന്ന് ശ്രേഷ്ഠ ഭാരതം സാധ്യമാക്കുക എന്നത് 125 കോടി ഇന്ത്യക്കാരുടെ പവിത്രമായ ചുമതലയാണ്’. ഇതാണ് പ്രധാനമന്ത്രിയാകുന്നതിനു മുമ്പേതന്നെ നരേന്ദ്ര മോദിയെ നയിച്ചിരുന്ന ആശയം.

നമ്മുടെ മഹത്തായ രാഷ്ട്രത്തിന്റെ ഐക്യത്തിനും സുരക്ഷയ്ക്കും പരമാധികാരത്തിനും വികസനത്തിനും വേണ്ടി വളരെയധികം ത്യാഗങ്ങള്‍ സഹിച്ച ദേശീയ നായകരെ ആദരിക്കുന്നതില്‍ നരേന്ദ്ര മോദി വിശ്വസിക്കുന്നു. നമ്മുടെ ചരിത്രവും പാരമ്പര്യവും നമ്മുടെ ദേശാഭിമാനത്തിന്റെയും ബോധത്തിന്റെയും ഭാഗമായി മാറണമെന്നുണ്ട് അദ്ദേഹത്തിന്.

ദണ്ഡിയിലെ ദേശീയ ഉപ്പുസത്യഗ്രഹ സ്മാരകം ഒരു ഉദാഹരണമാണ്. മഹാത്മാ ഗാന്ധിയും അദ്ദേഹത്തിന്റെ എണ്‍പത് സഹസത്യഗ്രഹികളും നയിച്ച 1930ലെ ദണ്ഡിയാത്രയുടെ ആവേശത്തെയും ഊര്‍ജ്ജത്തെയും അത് ആദരിക്കുന്നു.

182 മീറ്റര്‍ ഉയരത്തില്‍ സര്‍ദാര്‍ വല്ലഭ്ഭായി പട്ടേലിനെ ചിത്രീകരിക്കുന്ന, ഏകതാ പ്രതിമ അതിന്റെ ഏറ്റവും ഉജ്ജ്വല ഉദാഹരണമാണ്. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ പ്രതിമയായ അത് നരേന്ദ്ര മോദി ആദ്യം ഗുജറാത്ത് മുഖ്യമന്ത്രി ആയപ്പോള്‍ത്തന്നെ മനസ്സില്‍ കണ്ടതാണ്. ഇന്ത്യയുടെ ഉരുക്കുമനുഷ്യനുള്ള ഒരു സമര്‍പ്പണം മാത്രമല്ല, മുഴുവന്‍ ഇന്ത്യക്കാരുടെയും അഭിമാനത്തിന്റെ സ്മാരകം കൂടിയാണത്.

നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ ജീവിതത്തിലെ സംഭവങ്ങളുമായി ബന്ധപ്പെട്ട രേഖകള്‍ പുറത്തുവിടണം എന്ന് ദശാബ്ദങ്ങളായി അദ്ദേഹത്തിന്റെ കുടുംബം ആവശ്യപ്പെടുകയാണ്. ഉറച്ച ഒരു തീരുമാനമെടുക്കാന്‍ മുന്‍ ഗവണ്‍മെന്റുകള്‍ തയ്യാറായില്ല. 2015 ഒക്ടോബറില്‍ നേതാജിയുടെ കുടുംബാംഗങ്ങള്‍ക്ക് നരേന്ദ്ര മോദി അദ്ദേഹത്തിന്റെ വസതിയില്‍ ആതിഥേയത്വം നല്‍കിയതോടെയാണ് കാര്യങ്ങള്‍ മാറിയത്. ”ചരിത്രത്തെ വീര്‍പ്പുമുട്ടിക്കുന്നതിനു ഞാന്‍ ഒരു കാരണവും കാണുന്നില്ല”. അദ്ദേഹം പറഞ്ഞു. ചരിത്രം മറക്കുന്നവര്‍ക്ക് അത് സൃഷ്ടിക്കാനുള്ള കരുത്തും നഷ്ടപ്പെടുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആ ഫയലുകള്‍ അതിവേഗം പരസ്യപ്പെടുത്തുകയും ഡിജിറ്റല്‍ രേഖയാക്കി മാറ്റുകയും ചെയ്തു.

1940കളുടെ മധ്യത്തില്‍ ചെങ്കോട്ടയിലെ ഇന്ത്യന്‍ നാഷണല്‍ ആര്‍മി വിചാരണരാജ്യത്തെ ഉലച്ചു. വിചാരണ നടന്ന ചെങ്കോട്ടയിലെ കെട്ടിടം ദശാബ്ദങ്ങള്‍ കഴിഞ്ഞപ്പോള്‍ മറവിയിലേക്കു പോയി. ഈ വര്‍ഷം സുഭാഷ് ചന്ദ്ര ബോസിന്റെ ജന്മജയന്തിയുമായി ബന്ധപ്പെട്ട് അതേ കെട്ടിടത്തില്‍ ഒരു മ്യൂസിയം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത് നേതാജിക്കും ഇന്ത്യന്‍ നാഷണല്‍ ആര്‍മിക്കും സമര്‍പ്പിച്ചു. നാല് മ്യൂസിയങ്ങളുടെ സമുച്ചയമായ അത് ഒന്നിച്ച് ‘ ക്രാന്തി മന്ദിര്‍’ എന്നാണ് അറിയപ്പെടുക. 1857ലെ സ്വാതന്ത്ര്യ സമരത്തിനും ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയ്ക്കും സമര്‍പ്പിച്ച മ്യൂസിയങ്ങളും ഇതിന്റെ ഭാഗമായുണ്ട്.

ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന പൊലീസ് ഉദ്യോഗസ്ഥരെ ആദരിക്കുന്നതിന് സുഭാഷ് ചന്ദ്ര ബോസിന്റെ പേരില്‍ നരേന്ദ്ര മോദി ഒരു പുരസ്‌കാരം പ്രഖ്യാപിക്കുകയും ചെയ്തു

.
നമ്മുടെ ചരിത്രത്തിലെ മഹാന്മാരായ നിരവധി നേതാക്കളുടെ സംഭാവനകളെ അനുസ്മരിക്കുന്ന മറ്റു നിരവധി സ്മാരകങ്ങളും കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ നിര്‍മിച്ചു.

ബാബാ സാഹബ് ഭീമറാവു അംബേദ്കറിന് സമര്‍പ്പിക്കുന്ന അഞ്ച് സ്മാരകങ്ങള്‍ നരേന്ദ്ര മോദിയുടെ പ്രധാനപ്പെട്ട ആശയങ്ങളിലൊന്നാണ്. അദ്ദേഹത്തിന്റെ മൗവിലെ ജന്മദേശം, യുകെയില്‍ പഠിക്കുമ്പോള്‍ അദ്ദേഹം താമസിച്ച ലണ്ടനിലെ സ്ഥലം, നാഗ്പൂരിലെ ദീക്ഷഭൂമി, ഡല്‍ഹിയിലെ മഹാപരിനിര്‍വാണ്‍, മുംബൈയിലെ ചൈത്യഭൂമി എന്നിവ ഉള്‍പ്പെടുന്നതാണ് ഇവ.

ഗുജറാത്ത് മുഖ്യമന്ത്രി ആയിരിക്കെ കച്ചില്‍ ശ്യാംജി കൃഷ്ണ വര്‍മയുടെ സ്മാരകം അദ്ദേഹം ഉദ്ഘാടനം ചെയ്തു.

മഹാനായ സാമൂഹിക പരിഷ്‌കര്‍ത്താവ് സര്‍ ഛോട്ടു റാമിന്റെ പ്രതിമ ഹരിയാനയില്‍ അദ്ദേഹം അനാച്ഛാദനം ചെയ്തു.

അറബിക്കടലിന്റെ തീരത്ത്, മുംബൈയില്‍ അദ്ദേഹം ശിവജി സ്മാരകത്തിന് ശിലാസ്ഥാപനം നിര്‍വഹിച്ചു.

ഡല്‍ഹിയില്‍ ദേശീയ ശാസ്ത്ര കേന്ദ്രത്തില്‍ സര്‍ദാര്‍ പട്ടേല്‍ ഗ്യാലറി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.

രാഷ്ട്ര സേവനത്തില്‍ ജീവന്‍ വെടിഞ്ഞ 33000ത്തിലധികം പൊലീസുകാരുടെ ധീരതയെയും ത്യാഗത്തെയും ആദരിച്ചുകൊണ്ട് സമീപകാലത്ത് അദ്ദേഹം ദേശീയ പൊലീസ് സ്മാരകം രാഷ്ട്രത്തിനു സമര്‍പ്പിച്ചു.

സ്വാതന്ത്ര്യപ്രാപ്തി മുതല്‍ യുദ്ധങ്ങളിലും മറ്റും ജീവന്‍ വെടിഞ്ഞ സൈനികരുടെ സ്മരണയ്ക്ക് സമര്‍പ്പിക്കുന്ന ഒരു ദേശീയ യുദ്ധ സ്മാരകം ആഴ്ചകള്‍ക്കുള്ളില്‍ അനാച്ഛാദനം ചെയ്യും.

നമുക്ക് നല്ല ജീവിതം സാധ്യമാക്കുന്നതിനു സംഭാവനകള്‍ നല്‍കിയവരുടെ ത്യാഗങ്ങളുടെ ഓര്‍മകള്‍ പുതുക്കലാണ് സ്മാരകങ്ങള്‍. അവര്‍ ഇപ്പോഴത്തെയും ഭാവിയിലെയും തലമുറകള്‍ക്ക് പ്രചോദനത്തിന്റെ സ്രോതസ്സാണ്.

നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ കെട്ടിപ്പടുക്കുന്ന ഈ സ്മാരകങ്ങള്‍ ദേശീയതയുടെ സ്മരണികകളായി നിലകൊള്ളുകയും നാം മനസ്സില്‍ താലോലിച്ചു പരിപാലിക്കേണ്ട ഏകതയുടെയും അഭിമാനത്തിന്റെയും വികാരം പ്രതിഷ്ഠിക്കുകയും ചെയ്യും.