പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ഗുജറാത്തിലെ ഭർവാഡ് സമുദായവുമായി ബന്ധപ്പെട്ട ബാവലിയാലി ധാമിന്റെ പരിപാടിയെ വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്തു. മഹന്ത് ശ്രീ റാം ബാപ്പുജിക്കും സമുദായ നേതാക്കൾക്കും സന്നിഹിതരായ ആയിരക്കണക്കിനു ഭക്തർക്കും ശ്രീ മോദി ഹൃദയംഗമമായ ആശംസകൾ നേർന്നു. ഭർവാഡ് സമൂഹത്തിന്റെ പാരമ്പര്യങ്ങൾക്കും ഈ പാരമ്പര്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനായി ജീവിതം സമർപ്പിച്ച ആദരണീയരായ സന്ന്യാസിമാർക്കും മഹത്തുക്കൾക്കും ശ്രദ്ധാഞ്ജലിയർപ്പിച്ചാണ് അദ്ദേഹം ആരംഭിച്ചത്. മഹാകുംഭമേളയുമായി ബന്ധപ്പെട്ട അതിയായ സന്തോഷവും അഭിമാനവും ഉയർത്തിക്കൊണ്ട് പ്രധാനമന്ത്രി, മഹന്ത് ശ്രീ റാം ബാപ്പുജിക്കു മഹാമണ്ഡലേശ്വര്‍ പദവി ലഭിച്ച പവിത്രമായ വേളയെക്കുറിച്ചു പരാമർശിച്ചു. ഇതു മഹത്തായ നേട്ടമാണെന്നും ഏവർക്കും സന്തോഷമേകുന്നുവെന്നും അദ്ദേഹം പറഞ്ഞു. മഹന്ത് ശ്രീ റാം ബാപ്പുജിക്കും സമുദായത്തിലെ കുടുംബങ്ങൾക്കും അവരുടെ സംഭാവനകളും നേട്ടങ്ങളും ആഘോഷിക്കുന്ന വേളയിൽ അദ്ദേഹം ആശംസകൾ അറിയിച്ചു.
സമുദായം ഒരുക്കിയ ഭാഗവതകഥ എടുത്തുപറഞ്ഞ അദ്ദേഹം, കഴിഞ്ഞ ഒരാഴ്ചയായി ഭാവ്‌നഗറിന്റെ മണ്ണ് ഭഗവാൻ കൃഷ്ണന്റെ വൃന്ദാവനമായി മാറുന്നതായി തോന്നിയതായും, ജനങ്ങൾ കൃഷ്ണന്റെ ചൈതന്യത്തിൽ മുഴുകിയ ഭക്തി നിറഞ്ഞ അന്തരീക്ഷമാണിതെന്നും പറഞ്ഞു. “ബാവലിയാലി വെറുമൊരു മതകേന്ദ്രമല്ല, മറിച്ച് ഭർവാഡ് സമൂഹത്തിനും മറ്റു പലർക്കും വിശ്വാസത്തിന്റെയും സംസ്കാരത്തിന്റെയും ഐക്യത്തിന്റെയും പ്രതീകമാണ്” -ശ്രീ മോദി കൂട്ടിച്ചേർത്തു.
നാഗ ലഖ ഠാക്കുറിന്റെ അനുഗ്രഹത്താൽ, ബാവലിയാലി എന്ന പുണ്യസ്ഥലം ഭർവാഡ് സമുദായത്തിന് എല്ലായ്‌പ്പോഴും യഥാർത്ഥ ദിശാബോധവും അതിരറ്റ പ്രചോദനവും നൽകിയിട്ടുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു. ശ്രീ നാഗ ലഖ ഠാക്കുർ ക്ഷേത്രത്തിന്റെ പുനഃപ്രതിഷ്ഠയുടെ സുവർണാവസരം എടുത്തുകാട്ടിയ അദ്ദേഹം, അതിനെ സുപ്രധാന സന്ദർഭമായി വിശേഷിപ്പിച്ചു. കഴിഞ്ഞ ആഴ്ച നടന്ന ഊർജസ്വലമായ ആഘോഷങ്ങൾ ചൂണ്ടിക്കാട്ടി, സമൂഹത്തിന്റെ ആവേശത്തെയും ഊർജത്തെയും അദ്ദേഹം പ്രശംസിച്ചു. ആയിരക്കണക്കിനു സ്ത്രീകൾ അവതരിപ്പിച്ച റാസ് നൃത്തത്തെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. ഇതു വൃന്ദാവനത്തിന്റെ ജീവസുറ്റ രൂപമാണെന്നും വിശ്വാസം, സംസ്കാരം, പാരമ്പര്യം എന്നിവയുടെ സമന്വയമാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു. അത് അതിയായ സന്തോഷത്തിന്റെയും സംതൃപ്തിയുടെയും ഉറവിടമാണെന്നും അദ്ദേഹം പരാമർശിച്ചു. പരിപാടികളിൽ പങ്കെടുത്ത കലാകാരന്മാരുടെ സംഭാവനകൾ അദ്ദേഹം എടുത്തുകാട്ടി. അവർ പരിപാടികൾക്കു ജീവൻ നൽകുകയും സമൂഹത്തിനു സമയബന്ധിതമായ സന്ദേശങ്ങൾ നൽകുകയും ചെയ്തുവെന്നു പ്രധാനമന്ത്രി പറഞ്ഞു. ഭാഗവതകഥയിലൂടെ സമൂഹത്തിനു വിലപ്പെട്ട സന്ദേശങ്ങൾ തുടർന്നും ലഭിക്കുമെന്നു പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. പരിപാടിയിൽ ഉൾപ്പെട്ട എല്ലാവർക്കും അദ്ദേഹം ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിച്ചു. അവരുടെ ശ്രമങ്ങൾ അനന്തമായ അഭിനന്ദനങ്ങൾ അർഹിക്കുന്നുവെന്ന് അദ്ദേഹം പ്രസ്താവിച്ചു.
ഈ ശുഭവേളയിൽ പങ്കെടുക്കാൻ ക്ഷണിച്ചതിനു മഹന്ത് ശ്രീ റാം ബാപ്പുജിക്കും ബാവലിയാലി ധാം പരിപാടിയുടെ സംഘാടകർക്കും നന്ദി അറിയിച്ച പ്രധാനമന്ത്രി, പാർലമെന്ററി പ്രതിജ്ഞാബദ്ധതകൾ കാരണം നേരിട്ടു പങ്കെടുക്കാൻ കഴിയില്ലെന്ന് അറിയിച്ചു. ഭാവിയിൽ അവിടം സന്ദർശിച്ചു ശ്രദ്ധാഞ്ജലിയർപ്പിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി.
ഭർവാഡ് സമൂഹമായും ബാവലിയാലി ധാമുമായും ഉള്ള ദീർഘകാല ബന്ധം ശ്രീ മോദി എടുത്തുകാട്ടി. സേവനത്തോടുള്ള സമുദായത്തിന്റെ സമർപ്പണം, പ്രകൃതിയോടുള്ള അവരുടെ സ്നേഹം, ഗോസംരക്ഷണത്തോടുള്ള പ്രതിജ്ഞാബദ്ധത എന്നിവയെ പ്രശംസിച്ച അദ്ദേഹം, ഈ മൂല്യങ്ങൾ വാക്കുകൾക്ക് അതീതമാണെന്ന് അഭിപ്രായപ്പെട്ടു. സമൂഹത്തിനുള്ളിൽ ആഴത്തിൽ പ്രതിധ്വനിക്കുന്ന പൊതുവായ വികാരത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു.
നാഗ ലഖ ഠാക്കുറിന്റെ അഗാധമായ പാരമ്പര്യത്തെ എടുത്തു പറഞ്ഞ ശ്രീ മോദി, സേവനത്തിന്റെയും പ്രചോദനത്തിന്റെയും ദീപസ്തംഭമാണ് അദ്ദേഹത്തിന്റെ സംഭാവനകളെന്നു വിശേഷിപ്പിച്ചു. നൂറ്റാണ്ടുകൾക്കുശേഷവും ഓർമിക്കപ്പെടുകയും ആഘോഷിക്കപ്പെടുകയും ചെയ്യുന്ന ഠാക്കുറിന്റെ ശ്രമങ്ങളുടെ ശാശ്വതസ്വാധീനം അദ്ദേഹം എടുത്തുകാട്ടി. ഗുജറാത്തിലെ വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ, പ്രത്യേകിച്ച് കടുത്ത വരൾച്ചയുടെ കാലത്ത്, ബഹുമാന്യനായ ഇസു ബാപ്പു നൽകിയ ശ്രദ്ധേയമായ സേവനങ്ങൾക്കു വ്യക്തിപരമായി സാക്ഷ്യം വഹിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജലക്ഷാമം സ്ഥിരം പ്രശ്നമായിരുന്ന ധംധുക, റാംപുർ തുടങ്ങിയ പ്രദേശങ്ങൾ നേരിടുന്ന വലിയ ബുദ്ധിമുട്ടുകൾ അദ്ദേഹം പരാമർശിച്ചു. ദുരിതബാധിതർക്കായി ആദരണീയനായ ഇസു ബാപ്പു നടത്തിയ നിസ്വാർത്ഥ സേവനത്തെ അദ്ദേഹം പ്രകീർത്തിച്ചു. ഗുജറാത്തിലെമ്പാടും അംഗീകരിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യുന്ന പവിത്രമായ പ്രവൃത്തിയാണിതെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. കുടിയിറക്കപ്പെട്ട സമുദായങ്ങളുടെ ക്ഷേമം, അവരുടെ കുട്ടികളുടെ വിദ്യാഭ്യാസം, പരിസ്ഥിതിസംരക്ഷണം, ഗിർ പശുക്കളുടെ സംരക്ഷണം എന്നിവയിലുള്ള ഇസു ബാപ്പുവിന്റെ സമർപ്പണത്തെ പ്രധാനമന്ത്രി എടുത്തുകാട്ടി. ഇസു ബാപ്പുവിന്റെ പ്രവർത്തനത്തിന്റെ ഓരോ വശവും സേവനത്തിന്റെയും കാരുണ്യത്തിന്റെയും ആഴത്തിലുള്ള പാരമ്പര്യം പ്രതിഫലിപ്പിക്കുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കഠിനാധ്വാനത്തിനും ത്യാഗത്തിനുമായുള്ള ഭർവാഡ് സമുദായത്തിന്റെ അചഞ്ചലമായ പ്രതിജ്ഞാബദ്ധതയെ പ്രശംസിച്ച ശ്രീ മോദി, അവരുടെ സ്ഥിരമായ പുരോഗതിക്കും സഹനശക്തിക്കും ഊന്നൽ നൽകി, സമുദായവുമായുള്ള തന്റെ മുൻകാല ഇടപെടലുകൾ അനുസ്മരിച്ചു. വടിയ്ക്ക് പകരം, വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടുന്ന പേനകൾ സ്വീകരിക്കാൻ അദ്ദേഹം അവരെ പ്രോത്സാഹിപ്പിച്ചു. കുട്ടികൾ വിദ്യാഭ്യാസത്തിലൂടെ മുന്നേറി ഈ കാഴ്ചപ്പാടു സ്വീകരിച്ചതിനാൽ ഭർവാഡ് സമുദായത്തിലെ പുതിയ തലമുറയിൽ അദ്ദേഹം അഭിമാനം പ്രകടിപ്പിച്ചു. കൂടുതൽ പുരോഗതിയുടെ ആവശ്യകത ശ്രീ മോദി എടുത്തുപറഞ്ഞു. ഇപ്പോൾ സമൂഹത്തിലെ പെൺമക്കൾ പോലും കമ്പ്യൂട്ടറുകൾ കൈകളിൽ കരുതണമെന്ന് അദ്ദേഹം പറഞ്ഞു. പ്രകൃതിയുടെയും സംസ്കാരത്തിന്റെയും സംരക്ഷകരെന്ന നിലയിൽ സമുദായത്തിന്റെ പങ്കിന് അദ്ദേഹം ഊന്നൽ നൽകി. “അതിഥി ദേവോ ഭവ” പാരമ്പര്യം സാക്ഷാത്കരിക്കുന്നതിനെ പ്രശംസിച്ചു. കൂട്ടുകുടുംബങ്ങളിൽ മുതിർന്നവരെ പരിപാലിക്കുന്ന ഭർവാഡ് സമൂഹത്തിന്റെ അതുല്യമായ മൂല്യങ്ങൾ ചൂണ്ടിക്കാട്ടിയ അദ്ദേഹം, ദൈവികസേവനത്തിനു തുല്യമായ സേവന മനോഭാവത്തെ ഇതു പ്രതിഫലിപ്പിക്കുന്നതായി പറഞ്ഞു. ആധുനികത സ്വീകരിക്കുന്നതിനൊപ്പം പാരമ്പര്യങ്ങൾ സംരക്ഷിക്കുന്നതിലുള്ള സമുദായത്തിന്റെ ശ്രമങ്ങൾ ഉയർത്തിക്കാട്ടിയ അദ്ദേഹം, കുടിയിറക്കപ്പെട്ട കുടുംബങ്ങളിലെ കുട്ടികൾക്കു ഹോസ്റ്റൽ സൗകര്യങ്ങൾ നൽകൽ, ആഗോളതലത്തിൽ പുതിയ അവസരങ്ങളുമായി സമൂഹത്തെ ബന്ധിപ്പിക്കൽ തുടങ്ങിയ സംരംഭങ്ങളെ അഭിനന്ദിച്ചു. സമുദായത്തിലെ പെൺകുട്ടികൾ കായികരംഗത്തു മികവു പുലർത്തണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച അദ്ദേഹം, ഗുജറാത്തിലെ ഖേൽ മഹാകുംഭമേളയിൽ താൻ കണ്ട കഴിവുകൾ എടുത്തുകാട്ടി. കന്നുകാലിവളർത്തലിനുള്ള സമൂഹത്തിന്റെ സമർപ്പണത്തിനും, പ്രത്യേകിച്ച് രാജ്യത്തിന് അഭിമാനമായ ഗിർ പശു ഇനത്തെ സംരക്ഷിക്കുന്നതിനുള്ള അവരുടെ ശ്രമങ്ങൾക്കും അദ്ദേഹം ഊന്നൽ നൽകി. ഗിർ പശുക്കളുടെ ആഗോള അംഗീകാരത്തെക്കുറിച്ച് അദ്ദേഹം പരാമർശിച്ചു. കന്നുകാലികൾക്കു നൽകുന്ന അതേ കരുതലും പരിചരണവും കുട്ടികൾക്കും നൽകണമെന്ന് അദ്ദേഹം സമുദായത്തോട് ആവശ്യപ്പെട്ടു.
ഭർവാഡ് സമൂഹവുമായുള്ള തന്റെ ആഴത്തിലുള്ള ബന്ധത്തിന് ഊന്നൽ നൽകി, അവരെ തന്റെ കുടുംബമായും പങ്കാളികളായും വിശേഷിപ്പിച്ച ശ്രീ മോദി, ബാവലിയാലി ധാമിലെ സമ്മേളനത്തെക്കുറിച്ചു പറഞ്ഞു. അടുത്ത 25 വർഷത്തിനുള്ളിൽ വികസിത ഇന്ത്യ എന്ന തന്റെ കാഴ്ചപ്പാടിനെ സമുദായം പിന്തുണയ്ക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. കൂട്ടായ ശ്രമങ്ങളുടെ പ്രാധാന്യം എടുത്തുപറഞ്ഞ അദ്ദേഹം, ‘കൂട്ടായ പ്രയത്നം’ രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തിയാണെന്നു ചുവപ്പുകോട്ടയിൽ നിന്നു നടത്തിയ പ്രസ്താവന ആവർത്തിച്ചു. വികസിത ഇന്ത്യ കെട്ടിപ്പടുക്കുന്നതിനുള്ള ആദ്യപടിയായി ഗ്രാമങ്ങൾ വികസിപ്പിക്കേണ്ടതിന്റെ ആവശ്യകതയ്ക്കു പ്രധാനമന്ത്രി അടിവരയിട്ടു. കുളമ്പുരോഗത്തെ ചെറുക്കുന്നതിനു കന്നുകാലികൾക്കുള്ള ഗവണ്മെന്റിന്റെ സൗജന്യ വാക്സിനേഷൻ പദ്ധതി എടുത്തുകാട്ടി, കന്നുകാലികൾക്കു പതിവായി വാക്സിനേഷൻ ഉറപ്പാക്കാൻ അദ്ദേഹം സമുദായത്തെ പ്രേരിപ്പിച്ചു. കാരുണ്യത്തിന്റെ പ്രവൃത്തിയായും ദൈവാനുഗ്രഹം നേടാനുള്ള മാർഗമായും അദ്ദേഹം ഈ സംരംഭത്തെ വിശേഷിപ്പിച്ചു. കന്നുകാലി പരിപാലകർക്കു കുറഞ്ഞ പലിശനിരക്കിൽ വായ്പ ലഭ്യമാക്കാൻ സഹായിക്കുന്ന കിസാൻ ക്രെഡിറ്റ് കാർഡുകൾ ഏർപ്പെടുത്തിയതിനെക്കുറിച്ചും ശ്രീ മോദി പരാമർശിച്ചു. നാടൻ കന്നുകാലി ഇനങ്ങളെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തിന് അദ്ദേഹം ഊന്നൽ നൽകി. അവയുടെ സംരക്ഷണത്തിനും വളർച്ചയ്ക്കും പ്രധാന സംരംഭമായി ദേശീയ ഗോകുൽ ദൗത്യം അദ്ദേഹം എടുത്തുകാട്ടി. ഈ പരിപാടികൾ പൂർണമായി പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം സമുദായത്തോട് അഭ്യർത്ഥിച്ചു. അമ്മമാരുടെ ബഹുമാനാർത്ഥം മരങ്ങൾ നടാൻ സമുദായത്തെ പ്രോത്സാഹിപ്പിച്ച്, വൃക്ഷത്തൈ നടലിന്റെ പ്രാധാന്യം പ്രധാനമന്ത്രി ആവർത്തിച്ചു. അമിതമായ ചൂഷണത്താലും രാസവസ്തുക്കളുടെ ഉപയോഗത്താലും തകർന്ന ഭൂമാതാവിന്റെ ആരോഗ്യം പുനഃസ്ഥാപിക്കാനുള്ള മാർഗമാണിതെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. പ്രകൃതിദത്തകൃഷിയുടെ മൂല്യത്തിന് അദ്ദേഹം ഊന്നൽ നൽകി. ഭൂമിയെ പുനരുജ്ജീവിപ്പിക്കാൻ ഈ രീതി സ്വീകരിക്കാൻ സമുദായത്തോട് അഭ്യർത്ഥിച്ചു. മണ്ണിനെ ശക്തിപ്പെടുത്തുന്നതിനുള്ള വിഭവമായി കന്നുകാലികളുടെ ചാണകത്തിന്റെ സാധ്യതകൾ എടുത്തുകാട്ടി, സേവനത്തോടുള്ള ഭർവാഡ് സമുദായത്തിന്റെ സമർപ്പണത്തെ ശ്രീ മോദി പ്രശംസിച്ചു. പ്രകൃതിദത്തകൃഷി പ്രോത്സാഹിപ്പിക്കുന്നതിൽ ഗുജറാത്ത് ഗവർണർ ശ്രീ ആചാര്യ ദേവവ്രതിന്റെ ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. ഈ ലക്ഷ്യത്തിലേക്കു സംഭാവന നൽകാൻ സമുദായത്തോട് അദ്ദേഹം ആഹ്വാനം ചെയ്തു.
ഭർവാഡ് സമുദായത്തിനു ഹൃദയംഗമമായ ആശംസകൾ നേർന്ന പ്രധാനമന്ത്രി, എല്ലാവർക്കും നാഗ ലഖ ഠാക്കുറിന്റെ അനുഗ്രഹം തുടർന്നും ഉണ്ടാകട്ടെ എന്നു പ്രാർത്ഥിച്ചു. ബാവലിയാലി ധാമുമായി ബന്ധപ്പെട്ട എല്ലാ വ്യക്തികളുടെയും ക്ഷേമത്തിലും പുരോഗതിയിലും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തിന് ഊന്നൽ നൽകിയ ശ്രീ മോദി, സമൂഹത്തിലെ കുട്ടികൾ, പ്രത്യേകിച്ച് പെൺമക്കൾ, അക്കാദമികരംഗത്തു മികവു പുലർത്തണമെന്നും കരുത്തുറ്റ സമൂഹത്തിനു സംഭാവന നൽകണമെന്നും ആഹ്വാനം ചെയ്തു. ആധുനികതയിലൂടെയും കരുത്തിലൂടെയും സമൂഹത്തെ ശാക്തീകരിക്കുക എന്നതാണു മുന്നോട്ടുള്ള വഴിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ ശുഭവേളയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷവും നന്ദിയും പ്രകടിപ്പിച്ച്, നേരിട്ടെത്താൻ കഴിഞ്ഞിരുന്നെങ്കിൽ അതു കൂടുതൽ സന്തോഷം നൽകുമായിരുന്നുവെന്നു പറഞ്ഞാണ് അദ്ദേഹം ഉപസംഹരിച്ചത്.
Sharing my remarks during a programme of Bavaliyali Dham in Gujarat. https://t.co/JIsIUkNtGS
— Narendra Modi (@narendramodi) March 20, 2025
ટેકનોલોજીની મદદથી આજે, હું ઠાકરધામ બાવળીયાળી ખાતે ઉપસ્થિત વિશાળ જનસમુદાય સાથે સંવાદ કરી શક્યો. આ સ્થળ ભરવાડ સમુદાય માટે શ્રદ્ધાનું કેન્દ્ર છે.
પુનઃ પ્રાણ પ્રતિષ્ઠા મહોત્સવ અને શ્રીમદ્ ભગવદ્ જ્ઞાન ગોપ ગાથા કાર્યક્રમનું આયોજન કરવા બદલ હું સમુદાયના તમામ સભ્યોને અભિનંદન આપું છું.… pic.twitter.com/UvvMnMekID
— Narendra Modi (@narendramodi) March 20, 2025
***
SK
Sharing my remarks during a programme of Bavaliyali Dham in Gujarat. https://t.co/JIsIUkNtGS
— Narendra Modi (@narendramodi) March 20, 2025