Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പൊതുവിഭാഗത്തിലെ പാവപ്പെട്ടവര്‍ക്ക് 10% സംവരണം ചരിത്രപരമായ നടപടി, ഇതിലൂടെ പ്രതിഫലിക്കുന്നത് ഗവണ്‍മെന്റിന് പാവങ്ങളോടുളള പ്രതിബദ്ധത: പ്രധാനമന്ത്രി

പൊതുവിഭാഗത്തിലെ പാവപ്പെട്ടവര്‍ക്ക് 10% സംവരണം ചരിത്രപരമായ നടപടി, ഇതിലൂടെ പ്രതിഫലിക്കുന്നത് ഗവണ്‍മെന്റിന് പാവങ്ങളോടുളള പ്രതിബദ്ധത: പ്രധാനമന്ത്രി

പൊതുവിഭാഗത്തിലെ പാവപ്പെട്ടവര്‍ക്ക് 10% സംവരണം ചരിത്രപരമായ നടപടി, ഇതിലൂടെ പ്രതിഫലിക്കുന്നത് ഗവണ്‍മെന്റിന് പാവങ്ങളോടുളള പ്രതിബദ്ധത: പ്രധാനമന്ത്രി

പൊതുവിഭാഗത്തിലെ പാവപ്പെട്ടവര്‍ക്ക് 10% സംവരണം ചരിത്രപരമായ നടപടി, ഇതിലൂടെ പ്രതിഫലിക്കുന്നത് ഗവണ്‍മെന്റിന് പാവങ്ങളോടുളള പ്രതിബദ്ധത: പ്രധാനമന്ത്രി


പൊതുവിഭാഗത്തിലെ പാവപ്പെട്ടവര്‍ക്ക് 10% സംവരണം നല്‍കുന്നതിനുള്ള ഭരണഘടനാ ഭേദഗതി ബില്‍ പാവപ്പെട്ടവരുടെ ഉന്നമനത്തിനായുള്ള ചരിത്രപരമായ ഒരു നടപടിയാണെന്നും എല്ലാവര്‍ക്കുമൊപ്പം എല്ലാവരുടെയും വികസനം എന്നതിലുള്ള ഗവണ്‍മെന്റിന്റെ പ്രതിബദ്ധത പ്രതിഫലിക്കുന്നതാണെന്നും പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. ഇക്കാര്യത്തില്‍ വ്യാജപ്രചാരണം നടത്തുന്നവര്‍ക്കുള്ള ശക്തമായ മറുപടിയാണ് ലോക്‌സഭയില്‍ ബില്‍ പാസായതെന്ന് മഹാരാഷ്ട്രയിലെ സോളാപൂരില്‍ ഇന്ന് ഒരു പൊതുയോഗത്തെ അഭിസംബോധനചെയ്യവെ അദ്ദേഹം പറഞ്ഞു. ഇന്ന് രാജ്യസഭയിലും ബില്‍ പാസാകുമെന്ന് പ്രധാനമന്ത്രി പ്രതീക്ഷ പ്രകടിപ്പിക്കുകയും ചെയ്തു. “പൊതുവിഭാഗത്തില്‍ സാമ്പത്തികമായി ക്ഷീണിതരായ വിഭാഗങ്ങള്‍ക്ക് 10 ശതമാനം സംവരണം നല്‍കുന്നതിനുള്ള ചരിത്രപരമായ ബില്‍ ഇന്നലെ ഞങ്ങള്‍ പാസ്സാക്കി. ഇത് ‘എല്ലാവര്‍ക്കുമൊപ്പം എല്ലാവരുടെയും വികസനം’ എന്ന ഞങ്ങളുടെ പ്രതിജ്ഞ ശക്തമാക്കി.” പ്രധാനമന്ത്രി പറഞ്ഞു. പൗരത്വഭേദഗതി ബില്‍ സംബന്ധിച്ച് അസമിലേയും വടക്കുകിഴക്കന്‍ മേഖലയിലെയും ജനങ്ങള്‍ക്ക് അവരുടെ അവകാശങ്ങളും അവസരങ്ങളും സംരക്ഷിക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പുനല്‍കി. ”പാക്കിസ്താനിലും ബംഗ്ലാദേശിലും അഫ്ഗാനിസ്ഥാനിലും ജീവിക്കുന്ന ഭാരതമാതാവിന്റെ മക്കള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതിനുള്ള എല്ലാ കടമ്പകളും ഈ ബില്‍ കടന്നു. ചരിത്രത്തിന്റെ ഉയര്‍ച്ചകളും താഴ്ചകളും കണ്ട നമ്മുടെ ഈ സഹോദരീ സഹോദരന്‍മാര്‍ ഇന്ത്യയുടെ ഭാഗമാകാന്‍ ആഗ്രഹിക്കുകയാണ്”. പ്രധാനമന്ത്രി പറഞ്ഞു. തനിക്കെതിരെയുള്ള അധിക്ഷേപങ്ങള്‍ തുടര്‍ന്നാലും അഴിമതിക്കും ഇടനിലക്കാര്‍ക്കും എതിരായ ഗവണ്‍മെന്റിന്റെ നടപടികള്‍ ഒരു തടസവുമില്ലാതെ തുടരുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ജനങ്ങളുടെ ആശിര്‍വാദത്തോടെയും പിന്തുണയോടെയും അഴിമതിക്കും ഇടനിലക്കാര്‍ക്കുമെതിരായ പോരാട്ടം ധീരതയോടെ തന്നെ താന്‍ തുടരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിരവധി വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടുകൊണ്ട് സോളാപൂരില്‍ ഇന്ദിരാഗാന്ധി സ്‌റ്റേഡിയത്തില്‍ ചേര്‍ന്ന പൊതുയോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. പ്രധാനമന്ത്രി ഭവന പദ്ധതിക്കു കീഴില്‍ 30,000 വീടുകള്‍ക്ക് പ്രധാനമന്ത്രി തറക്കല്ലിട്ടു. പാഴ്‌വസ്തുക്കള്‍ പെറുക്കുന്നവര്‍, റിക്ഷാക്കാര്‍, ടെക്‌സ്‌റ്റെയില്‍ തൊഴിലാളികള്‍, ബീഡി തൊഴിലാളികള്‍ തുടങ്ങിയ ദരിദ്ര വിഭാഗങ്ങളിലെ ഭവനരഹിതര്‍ക്കാണ് പ്രാഥമികമായി 1811.33 കോടി രൂപ ചെലവുവരുന്ന ഈ പദ്ധതിയുടെ ഗുണം ലഭിക്കുക. ”പാവപ്പെട്ട തൊഴിലാളി കുടുംബങ്ങള്‍ക്ക് വേണ്ടിയുള്ള 30,000 വീടുകളുടെ പദ്ധതിക്ക് ഇന്ന് നാം തുടക്കം കുറിച്ചു. ഫാക്ടറികളില്‍ പണിയെടുക്കുന്നവര്‍, റിക്ഷാവലിക്കുന്നവര്‍, ഓട്ടോ ഓടിക്കുന്നവര്‍ തുടങ്ങിവരാണ് ഈ പദ്ധതിയുടെ ഗുണഭോക്താക്കള്‍. വളരെ വൈകാതെ നിങ്ങളുടെ വീടുകളുടെ താക്കോലുകള്‍ നിങ്ങളുടെ കൈകളില്‍ എത്തുമെന്ന് ഞാന്‍ ഉറപ്പുനല്‍കുന്നു.” പ്രധാനമന്ത്രി പറഞ്ഞു. ഇടത്തരം കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മാണം താങ്ങാവുന്നതാക്കുന്നതിന് വേണ്ടിയുള്ള പരിശ്രമം നടത്തിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇപ്പോള്‍ 20 വര്‍ഷത്തെ കാലാവധിയില്‍ ഇവര്‍ക്ക് ഭവനവായ്പയില്‍ 6 ലക്ഷം രൂപ ലാഭിക്കാനാകും. ഇത് ജീവിതം സുഗമമാക്കുന്നതിനായി ഗവണ്‍മെന്റ് കൈക്കൊണ്ട നടപടികളുടെ പ്രതിഫലനമാണ്. താന്‍ തറക്കല്ലിട്ട പദ്ധതികളുടെ ഉദ്ഘാടനം താന്‍തന്നെ നിര്‍വഹിക്കുമെന്ന പ്രതിബദ്ധത പാലിച്ചുകൊണ്ട് പുതിയ ദേശീയ പാത-52 ലെ 98.717 കിലോമീറ്റര്‍ നീളം വരുന്ന ഭാഗം രാജ്യത്തിന് സമര്‍പ്പിച്ചു. ഇത് മഹാരാഷ്ട്രയിലെ സുപ്രധാന മറാത്തവാഡ മേഖലകളുമായി സോളാപൂരിന്റെ ബന്ധിപ്പിക്കല്‍ മെച്ചപ്പെടുത്തും. ദേശീയപാത 52 ഇപ്പോള്‍ സോളാപൂര്‍-തുള്‍ജാപൂര്‍-ഒസ്മാനബാദ് ഹൈവേയിലെ ഒരു നാലുവരി പാതയാണ്. ഇതിന് 972.50 കോടിരൂപയാണ് മതിപ്പ് ചെലവ്. 2014ലാണ് പ്രധാനമന്ത്രി ഈ പദ്ധതിക്ക് തറക്കല്ലിട്ടത്. ദേശീയപാത-52ന് റോഡ് സുരക്ഷാ സവിശേഷതകളായ വലിയ രണ്ടു പാലങ്ങളും 17 ചെറിയ പാലങ്ങളും ഒപ്പം വാഹനങ്ങള്‍ക്കുള്ള നാലും കാല്‍നടയാത്രക്കായി പത്തും അടിപ്പാതകളുമുണ്ട്്. ഇതിന് പുറമെ തുള്‍ജാപൂരിലെ 3.4 കിലോമീറ്റര്‍ ബൈപാസ് നഗരത്തിലെ ഗതാഗതക്കുരുക്ക് ഇല്ലാതാക്കുന്നതിനും സഹായിക്കും. ”കഴിഞ്ഞ നാലുവര്‍ഷം കൊണ്ട് ഏകദേശം 40,000 കിലോമീറ്റര്‍ ദേശീയപാതകള്‍ കൂട്ടിച്ചേര്‍ത്തു. 5.5 ലക്ഷം കോടി രൂപ ചെലവുവരുന്ന 52,000 കിലോമീറ്റര്‍ ദേശീയപാതകള്‍ നിര്‍മ്മാണത്തിലുമാണ്.” ജീവിതം സുഗമമാക്കുന്നതിനായി മികച്ച ബന്ധിപ്പിക്കല്‍ ലക്ഷ്യമിട്ട്്് ഹൈവേകള്‍ വികസിപ്പിക്കുകയെന്ന ഗവണ്‍മെന്റിന്റെ വീക്ഷണത്തെ ഉയര്‍ത്തിക്കാട്ടികൊണ്ട് പ്രധാനമന്ത്രി വ്യക്തമാക്കി. ഈ മേഖലയിലെ റെയില്‍വേ ബന്ധിപ്പിക്കല്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള പ്രഖ്യാപനത്തിന്റെ ഭാഗമായി ഏകദേശം 1000 കോടി രൂപ മതിപ്പുചെലവ് വരുന്ന സോളാപൂര്‍-ഒസാമാനബാദ് വഴി തുല്‍ജാപൂര്‍ റെയില്‍വേ ലൈനിന് അനുമതി നല്‍കിയതായി പ്രധാനമന്ത്രി പറഞ്ഞു. പ്രാദേശിക വ്യോമ ബന്ധിപ്പിക്കല്‍ പദ്ധതിയായ ഉഡാന്‍ പദ്ധതിയുടെ കീഴില്‍ സോളാപൂരില്‍ നിന്നും വിമാനങ്ങള്‍ ആരംഭിക്കുന്നതിനുള്ള പ്രയത്‌നങ്ങള്‍ നടത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു. ശുചിത്വ ഭാരതം, ആരോഗ്യ ഭാരതം എന്ന അദ്ദേഹത്തിന്റെ വീക്ഷണത്തിന്റെ ഭാഗമായി സോളാപൂരില്‍ ഭൂഗര്‍ഭ അഴുക്കുചാല്‍ സംവിധാനവും മൂന്ന് മലിനജല സംസ്‌കരണ പ്ലാന്റുകളും പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു. ഇത് നഗരത്തിലെ അഴുക്കുചാല്‍ പരിധി വ്യാപിപ്പിക്കുകയും നഗരത്തിലെ ശുചിത്വം വര്‍ദ്ധിപ്പിക്കുകയുംചെയ്യും. സോളാര്‍ സ്മാര്‍ട്ട് സിറ്റിയിലെ ഏരിയാ അടിസ്ഥാന വികസനം, ഉജാനി ഡാമില്‍ നിന്നും സോളാപൂര്‍ നഗരത്തിലേക്കുള്ള ജലവിതരണം വര്‍ദ്ധിപ്പിക്കല്‍, അമൃത് ദൗത്യത്തിന്റെ ഭാഗമായുള്ള ഭൂഗര്‍ഭ അഴുക്കുചാല്‍ സംവിധാനം എന്നിവയുടെ ഭാഗമായുളള സ്വിവറേജ്-കുടിവെള്ള വിതരണ സംയുക്ത പദ്ധതിക്കുള്ള തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിച്ചു. ഈ നടപടികളിലുടെ സോളാപൂരിലെയും സമീപപ്രദേശത്തിലേയൂം ജനങ്ങള്‍ക്ക് വേണ്ട റോഡുകള്‍, ഗതാഗത ബന്ധിപ്പിക്കല്‍, ജലവിതരണം, ശുചിത്വം തൊഴില്‍ സൃഷ്ടിക്കല്‍ എന്നിവയില്‍ വലിയ നേട്ടമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നു.

 

 

***