സഹകരണ മേഖലയുടെ പുരോഗതി അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്ന് ന്യൂ ഡൽഹിയിലെ 7, ലോക് കല്യാൺ മാർഗിൽ ഉന്നതതല യോഗം ചേർന്നു. മേഖലയിലെ സാങ്കേതിക പുരോഗതിയിലൂടെ പരിവർത്തനം സാധ്യമാക്കുന്ന “സഹകർ സേ സമൃദ്ധി” പ്രോത്സാഹിപ്പിക്കുന്നതിനെക്കുറിച്ചും, സഹകരണ സ്ഥാപനങ്ങളിൽ യുവാക്കളുടെയും വനിതകളുടെയും പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനുള്ള പദ്ധതികളെക്കുറിച്ചും, സഹകരണ മന്ത്രാലയത്തിന്റെ വിവിധ സംരംഭങ്ങളെക്കുറിച്ചും യോഗം ചർച്ച ചെയ്തു.
ഇന്ത്യൻ സഹകരണ മേഖലയുടെ വികസനത്തിന് ആഗോള സഹകരണ സംഘടനകളുമായുള്ള പങ്കാളിത്തത്തിന്റെ ആവശ്യകത പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു, സഹകരണ സംഘടനകൾ വഴി ജൈവ ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. കയറ്റുമതി വിപണികളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും കാർഷിക രീതികൾ മെച്ചപ്പെടുത്തുന്നതിന് സഹകരണ സ്ഥാപനങ്ങൾ വഴി മണ്ണ് പരിശോധനാ മാതൃക വികസിപ്പിക്കാനും അദ്ദേഹം നിർദ്ദേശിച്ചു. സാമ്പത്തിക ഇടപാടുകൾ സുഗമമാക്കുന്നതിന് യുപിഐ റുപേ, കെസിസി കാർഡുകളുമായി സംയോജിപ്പിക്കേണ്ടതിന്റെ പ്രാധാന്യം എടുത്തുപറഞ്ഞ പ്രധാനമന്ത്രി സഹകരണ സ്ഥാപനങ്ങൾക്കിടയിൽ ആരോഗ്യകരമായ മത്സരത്തിന്റെ ആവശ്യകതയും വ്യക്തമാക്കി.
സുതാര്യത ഉറപ്പാക്കാൻ സഹകരണ സ്ഥാപനങ്ങളുടെ ആസ്തികൾ രേഖകളാക്കേണ്ടതിന്റെ പ്രാധാന്യവും പ്രധാനമന്ത്രി മുന്നോട്ടുവച്ചു. കൂടുതൽ സുസ്ഥിരമായ കാർഷിക മാതൃകയായി സഹകരണ കൃഷി പ്രോത്സാഹിപ്പിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. കർഷകർക്ക് മികച്ച സേവനങ്ങൾ ലഭ്യമാക്കുന്നതിനായി സഹകരണ മേഖലയിലെ കൃഷിയും അനുബന്ധ പ്രവർത്തനങ്ങളും വികസിപ്പിക്കുന്നതിന് ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങൾ (അഗ്രിസ്റ്റാക്ക്) ഉപയോഗിക്കാൻ അദ്ദേഹം ശുപാർശ ചെയ്തു. സ്കൂളുകളിലും കോളേജുകളിലും ഐഐഎമ്മുകളിലും സഹകരണ കോഴ്സുകൾ ആരംഭിക്കാനും ഭാവി തലമുറകളെ പ്രചോദിപ്പിക്കുന്നതിനായി വിജയകരമായി പ്രവർത്തിക്കുന്ന സഹകരണ സംഘടനകളെ പ്രോത്സാഹിപ്പിക്കാനും പ്രധാനമന്ത്രി നിർദ്ദേശിച്ചു. മത്സരവും വളർച്ചയും ഒരേസമയം പ്രോത്സാഹിപ്പിക്കുന്നതിനായി സംഭാവന ചെയ്യാൻ യുവ ബിരുദധാരികളെ പ്രചോദിപ്പിക്കണമെന്നും സഹകരണ സംഘടനകളെ അവയുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ റാങ്ക് ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദേശീയ സഹകരണ നയത്തെക്കുറിച്ചും കഴിഞ്ഞ മൂന്നര വർഷത്തെ സഹകരണ മന്ത്രാലയത്തിന്റെ പ്രധാന നേട്ടങ്ങളെക്കുറിച്ചും പ്രധാനമന്ത്രിയെ യോഗത്തിൽ വിശദീകരിച്ചു. ‘സഹകർ സേ സമൃദ്ധി’ എന്ന ദർശനം യാഥാർത്ഥ്യമാക്കികൊണ്ട് വിപുലമായ കൂടിയാലോചനകളിലൂടെ മന്ത്രാലയം ദേശീയ സഹകരണ നയം 2025 ന്റെ കരട് തയ്യാറാക്കിയിട്ടുണ്ട്. വനിതകൾക്കും യുവാക്കൾക്കും മുൻഗണന നൽകിക്കൊണ്ട് ഗ്രാമീണ സാമ്പത്തിക വികസനം ത്വരിതപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് സഹകരണ മേഖലയുടെ വ്യവസ്ഥാപിതവും സമഗ്രവുമായ വികസനം സുഗമമാക്കുക എന്നതാണ് ദേശീയ സഹകരണ നയം 2025 ന്റെ ലക്ഷ്യം. സഹകരണാധിഷ്ഠിത സാമ്പത്തിക മാതൃക പ്രോത്സാഹിപ്പിക്കുന്നതിനും നിയമപരവും സ്ഥാപനപരവുമായ ശക്തമായൊരു ചട്ടക്കൂട് സ്ഥാപിക്കുന്നതിനും ഇത് ലക്ഷ്യമിടുന്നു. കൂടാതെ, സഹകരണ സ്ഥാപനങ്ങളുടെ താഴെത്തട്ടിലുള്ള സ്വാധീനം ശക്തിപ്പെടുത്തുന്നതിനും രാജ്യത്തിന്റെ മൊത്തത്തിലുള്ള വികസനത്തിന് സഹകരണ മേഖലയുടെ സംഭാവന ഗണ്യമായി വർദ്ധിപ്പിക്കുന്നതിനും നയം ലക്ഷ്യമിടുന്നു.
സ്ഥാപിതമായതുമുതൽ സഹകരണ പ്രസ്ഥാനത്തെ പ്രോത്സാഹിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നതിനായി മന്ത്രാലയം ഏഴ് പ്രധാന മേഖലകളിൽ 60 നടപടികൾ കൈകൊണ്ടിട്ടുണ്ട്. ഈ നടപടികളിൽ ദേശീയ സഹകരണ ഡാറ്റാബേസ്, കമ്പ്യൂട്ടറൈസേഷൻ പദ്ധതികളിലൂടെ സഹകരണ സ്ഥാപനങ്ങളുടെ ഡിജിറ്റൽവൽക്കരണം പ്രാഥമിക കാർഷിക വായ്പാ സംഘങ്ങൾ (PACS) ശക്തിപ്പെടുത്തൽ എന്നിവയും ഉൾപ്പെടുന്നു. കൂടാതെ, സഹകരണ പഞ്ചസാര മില്ലുകളുടെ കാര്യക്ഷമതയും സുസ്ഥിരതയും വർദ്ധിപ്പിക്കുന്നതിലും മന്ത്രാലയം ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്.
പിഎസിഎസ് തലത്തിൽ പത്തിലധികം മന്ത്രാലയങ്ങളിൽ നിന്നുള്ള 15 ലധികം പദ്ധതികൾ സംയോജിപ്പിച്ചുകൊണ്ട്, “സമഗ്രമായ ഗവണ്മെന്റ് സമീപനത്തിലൂടെ” സഹകരണ സംഘങ്ങൾക്കായി കേന്ദ്ര ഗവൺമെന്റ് വിവിധ പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ട്. തൽഫലമായി, സഹകരണ ബിസിനസുകളിൽ വൈവിധ്യവൽക്കരണം, അധിക വരുമാനം ഉണ്ടാക്കൽ, സഹകരണ സ്ഥാപനങ്ങൾക്കുള്ള അവസരങ്ങൾ വർദ്ധിപ്പിക്കൽ, ഗ്രാമപ്രദേശങ്ങളിൽ ഗവണ്മെന്റ് പദ്ധതികളുടെ ലഭ്യത മെച്ചപ്പെടുത്തൽ എന്നിവ സാധ്യമായി. സഹകരണ സ്ഥാപനങ്ങളുടെ രൂപീകരണത്തിന് വാർഷിക ലക്ഷ്യങ്ങളും നിശ്ചയിച്ചിട്ടുണ്ട്. സഹകരണ വിദ്യാഭ്യാസം, പരിശീലനം, ഗവേഷണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും പ്രാവീണ്യമുള്ള വിദഗ്ധരെ സൃഷ്ടിക്കുന്നതിനുമായി, ഐആർഎംഎ ആനന്ദിനെ “ത്രിഭുവൻ സഹകരണ സർവകലാശാല” ആയി രൂപാന്തരപ്പെടുത്തുകയും ദേശീയ പ്രാധാന്യമുള്ള ഒരു സ്ഥാപനമായി ഉയർത്തുകയും ചെയ്യുന്നതിനുള്ള ബിൽ പാർലമെന്റിൽ അവതരിപ്പിച്ചിട്ടുണ്ട്.
വിവിധ മേഖലകളിലെ സഹകരണ സ്ഥാപനങ്ങളുടെ വളർച്ചയെക്കുറിച്ചും അവയുടെ സുപ്രധാന പങ്കിനെക്കുറിച്ചും യോഗം പ്രധാനമന്ത്രിയെ ധരിപ്പിച്ചു. ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയിൽ, പ്രത്യേകിച്ച് കൃഷി, ഗ്രാമവികസനം, സാമ്പത്തിക ഉൾച്ചേർക്കൽ എന്നിവയിൽ സഹകരണ മേഖലയുടെ സംഭാവന യോഗം ഉയർത്തിക്കാട്ടി. നിലവിൽ രാജ്യത്തെ ജനസംഖ്യയുടെ അഞ്ചിലൊന്ന് ഭാഗവും സഹകരണ മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നതായി യോഗത്തിൽ വ്യക്തമാക്കപ്പെട്ടു. ഇതിൽ 30-ലധികം മേഖലകളിലായി വ്യാപിച്ചുകിടക്കുന്ന 8.2 ലക്ഷത്തിലധികം സഹകരണ സ്ഥാപനങ്ങളും 30 കോടിയിലധികം അംഗങ്ങളും ഉൾപ്പെടുന്നു. സമ്പദ്വ്യവസ്ഥയുടെ നിരവധി മേഖലകളിൽ സഹകരണ സ്ഥാപനങ്ങൾ നിർണായക പങ്ക് വഹിക്കുന്നു.
യോഗത്തിൽ ആഭ്യന്തര-സഹകരണ മന്ത്രി ശ്രീ അമിത് ഷാ; സഹകരണ മന്ത്രാലയം സെക്രട്ടറി ഡോ. ആശിഷ് കുമാർ ഭൂട്ടാനി; പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. പി.കെ. മിശ്ര; പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി-2 ശ്രീ ശക്തികാന്ത ദാസ്; പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് ശ്രീ അമിത് ഖാരെ, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
***
SK