Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി NXT സമ്മേളനത്തിൽ പങ്കെടുത്തു

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി NXT സമ്മേളനത്തിൽ പങ്കെടുത്തു


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടന്ന NXT സമ്മേളനത്തിൽ പങ്കെടുത്തു. സമ്മേളനത്തെ അഭിസംബോധന ചെയ്യവേ, ന്യൂസ് എക്സ് വേൾഡിന്റെ ശുഭകരമായ സമാരംഭത്തിന് അദ്ദേഹം ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിച്ചു. ഹിന്ദിയിലെയും ഇംഗ്ലീഷിലെയും വിവിധ പ്രാദേശിക ഭാഷകളിലെയും ചാനലുകൾ ഈ ശൃംഖലയിൽ ഉൾപ്പെടുന്നുവെന്നും ഇന്നത് ആഗോളതലത്തിലേക്കു പോകുകയാണെന്നും അദ്ദേഹം പറഞ്ഞു. നിരവധി ഫെലോഷിപ്പുകളും സ്കോളർഷിപ്പുകളും ആരംഭിച്ചതിനെക്കുറിച്ചു പരാമർശിച്ച അദ്ദേഹം, ഈ പരിപാടികൾക്ക് ആശംസകൾ നേരുകയും ചെയ്തു.

മുമ്പ് സമാനമായ മാധ്യമപരിപാടികളിൽ താൻ പങ്കെടുത്തിട്ടുണ്ടെന്നും, എന്നാൽ ഇന്ന് ന്യൂസ് എക്സ് വേൾഡ് പുതിയ പ്രവണത സൃഷ്ടിച്ചുവെന്നും പരാമർശിച്ച ശ്രീ മോദി, ഈ നേട്ടത്തിന് പ്രത്യേക അഭിനന്ദനങ്ങൾ അറിയിച്ചു. ഇത്തരത്തിലുള്ള മാധ്യമപരിപാടികൾ രാജ്യത്ത് പതിവാണെന്നും എന്നാൽ ന്യൂസ് എക്സ് വേൾഡ് അതിന് പുതിയ മാനം നൽകിയെന്നും അദ്ദേഹം പറഞ്ഞു. നയങ്ങളുടെ ചർച്ചയിൽ ശ്രദ്ധ കേന്ദ്രീകരിച്ച അവരുടെ ഉച്ചകോടി രാഷ്ട്രീയ കേന്ദ്രീകൃതമല്ലെന്നും നയകേന്ദ്രീകൃതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിവിധ മേഖലകളിൽനിന്നുള്ള നിരവധി പ്രമുഖരുടെ ചർച്ചകൾക്കും സംഭാഷണങ്ങൾക്കും ഈ ഉച്ചകോടി വലിയ പ്രാധാന്യം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അവർ നൂതന മാതൃകയിലാണു പ്രവർത്തിച്ചതെന്നു പറഞ്ഞ അദ്ദേഹം, മറ്റ് മാധ്യമ സ്ഥാപനങ്ങൾ ഈ പ്രവണതയെയും മാതൃകയെയും അവരുടേതായ നൂതന രീതികളിൽ സമ്പന്നമാക്കുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു.

“ലോകം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യയിലേക്ക് ഉറ്റുനോക്കുന്നു” – പ്രധാനമന്ത്രി പറഞ്ഞു. ലോകമെമ്പാടുമുള്ള ജനങ്ങൾ ഇന്ത്യ സന്ദർശിക്കാനും മനസ്സിലാക്കാനും ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. നല്ല വാർത്തകൾ സൃഷ്ടിക്കപ്പെടുന്ന, ദിവസവും പുതിയ റെക്കോർഡുകൾ സൃഷ്ടിക്കപ്പെടുന്ന, എല്ലാ ദിവസവും പുതിയ എന്തെങ്കിലും സംഭവിക്കുന്ന രാജ്യമാണ് ഇന്ത്യയെന്ന് അദ്ദേഹം പറഞ്ഞു. ഫെബ്രുവരി 26ന് പ്രയാഗ്‌രാജിൽ മഹാകുംഭമേള സമാപിച്ചതു പരാമർശിച്ച്, നദീതീരത്തുള്ള താൽക്കാലിക നഗരത്തിൽ കോടിക്കണക്കിനു ജനങ്ങൾ സ്നാനം ചെയ്ത് ലോകത്തെ അത്ഭുതപ്പെടുത്തിയെന്നു ശ്രീ മോദി പറഞ്ഞു. “ലോകം ഇന്ത്യയുടെ സംഘാടന-നവീകരണ നൈപുണ്യങ്ങൾക്കു സാക്ഷ്യം വഹിക്കുന്നു” – അദ്ദേഹം പറഞ്ഞു. സെമികണ്ടക്ടറുകൾമുതൽ വിമാനവാഹിനിക്കപ്പലുകൾവരെ ഇന്ത്യ നിർമിക്കുന്നുണ്ടെന്നും ഇന്ത്യയുടെ വിജയത്തെക്കുറിച്ച് വിശദമായി അറിയാൻ ലോകം ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ന്യൂസ് എക്സ് വേൾഡിന് ഇത് സുപ്രധാന അവസരമാണെന്നും അദ്ദേഹം പറഞ്ഞു.

കുറച്ച് മാസങ്ങൾക്ക് മുമ്പ് ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പ് നടത്തിയ കാര്യം എടുത്തുപറഞ്ഞ ശ്രീ മോദി, 60 വർഷത്തിനിടെ ഇതാദ്യമായാണ് ഇന്ത്യയിൽ തുടർച്ചയായി മൂന്നാം തവണയും ഒരു ഗവണ്മെന്റ് അധികാരത്തിൽ തിരിച്ചെത്തിയതെന്നു പറഞ്ഞു. കഴിഞ്ഞ 11 വർഷത്തിനിടെ ഇന്ത്യയുടെ നിരവധി നേട്ടങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ പൊതുവിശ്വാസം നിലനിൽക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ യഥാർഥ ഗാഥകൾ പക്ഷപാതമേതുമില്ലാതെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനും, രാജ്യത്തെ യഥാർഥരീതിയിൽ പ്രദർശിപ്പിക്കാനും പുതിയ ചാനൽ സഹായിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

“കുറച്ച് വർഷങ്ങൾക്ക് മുമ്പ്, ‘വോക്കൽ ഫോർ ലോക്കൽ’, ‘ലോക്കൽ ഫോർ ഗ്ലോബൽ’ എന്നീ കാഴ്ചപ്പാടുകൾ ഞാൻ രാഷ്ട്രത്തിന് മുന്നിൽ അവതരിപ്പിച്ചിരുന്നു. ഇന്ന് ഈ കാഴ്ചപ്പാടു യാഥാർഥ്യമാകുന്നത് നാം കാണുന്നു” – പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ ആയുഷ് ഉൽപ്പന്നങ്ങളും യോഗയും പ്രാദേശികതലത്തിൽനിന്ന് ആഗോളതലത്തിലേക്ക് മാറിയിട്ടുണ്ടെന്നും, ഇന്ത്യയുടെ ‘സൂപ്പർഫുഡാ’യ മഖാനയും “ശ്രീ അന്ന” എന്നറിയപ്പെടുന്ന ചെറുധാന്യങ്ങളോടൊപ്പം ആഗോളതലത്തിൽ അംഗീകാരം നേടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഓസ്‌ട്രേലിയയുടെ മുൻ പ്രധാനമന്ത്രി ടോണി ആബട്ട് ‘ഡൽഹി ഹാട്ടി’ൽ ഇന്ത്യൻ ചെറുധാന്യങ്ങൾ നേരിട്ട് അനുഭവിച്ചറിഞ്ഞുവെന്നും അതിൽനിന്നുള്ള വിഭവങ്ങൾ ആസ്വദിച്ചുവെന്നും അത് അദ്ദേഹത്തെ സന്തോഷിപ്പിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

ചെറുധാന്യങ്ങൾ മാത്രമല്ല, ഇന്ത്യയുടെ മഞ്ഞളും തദ്ദേശീയതലത്തിൽനിന്ന് ആഗോളതലത്തിലേക്ക് പോയിട്ടുണ്ടെന്നും, ലോകത്തിലെ മഞ്ഞളിന്റെ 60 ശതമാനത്തിലധികവും ഇന്ത്യ വിതരണം ചെയ്യുന്നുണ്ടെന്നും പറഞ്ഞ ശ്രീ മോദി, ഇന്ത്യയുടെ കാപ്പി ആഗോളതലത്തിൽ അംഗീകാരം നേടിയിട്ടുണ്ടെന്നും, ഇത് ഇന്ത്യയെ ലോകത്തിലെ ഏഴാമത്തെ വലിയ കാപ്പി കയറ്റുമതിക്കാരാക്കി മാറ്റിയെന്നും അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ മൊബൈൽ ഫോണുകൾ, ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ, മരുന്നുകൾ എന്നിവ ആഗോളതലത്തിൽ അംഗീകാരം നേടുകയാണെന്ന് അദ്ദേഹം പറഞ്ഞു. നിരവധി ആഗോള സംരംഭങ്ങൾക്ക് ഇന്ത്യ നേതൃത്വം നൽകുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഫ്രാൻസിൽ നടന്ന ‘എഐ ആക്ഷൻ’ ഉച്ചകോടിയിൽ പങ്കെടുക്കാൻ അടുത്തിടെ ലഭിച്ച അവസരം പരാമർശിച്ച പ്രധാനമന്ത്രി, ഇന്ത്യ സഹ-ആതിഥേയത്വം വഹിക്കുകയും ഇപ്പോൾ അതിന്റെ ആതിഥേയത്വത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്യുന്നുവെന്നു ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ, ഇന്ത്യയുടെ വിജയകരമായ ജി-20 ഉച്ചകോടിയെക്കുറിച്ചു പ്രധാനമന്ത്രി എടുത്തുപറഞ്ഞു. അതിൽ ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് ഇടനാഴി പുതിയ സാമ്പത്തിക പാതയായി അവതരിപ്പിച്ചു. ഗ്ലോബൽ സൗത്തിന് ഇന്ത്യ കരുത്തുറ്റ ശബ്ദം നൽകിയിട്ടുണ്ടെന്നും ദ്വീപുരാഷ്ട്രങ്ങളുടെ താൽപ്പര്യങ്ങൾക്ക് മുൻഗണന നൽകിയിട്ടുണ്ടെന്നും അദ്ദേഹം പരാമർശിച്ചു. കാലാവസ്ഥാ പ്രതിസന്ധി പരിഹരിക്കുന്നതിനായി, ‘മിഷൻ ലൈഫ്’ എന്ന കാഴ്ചപ്പാട് ഇന്ത്യ ലോകത്തിന് മുന്നിൽ അവതരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര സൗരസഖ്യം, ദുരന്തനിവാരണ അടിസ്ഥാനസൗകര്യ സഖ്യം തുടങ്ങിയ സംരംഭങ്ങളിൽ ഇന്ത്യയുടെ നേതൃത്വത്തെക്കുറിച്ചും ശ്രീ മോദി പരാമർശിച്ചു. നിരവധി ഇന്ത്യൻ ബ്രാൻഡുകൾ ആഗോളതലത്തിൽ മുന്നേറുമ്പോൾ, ഇന്ത്യയിലെ മാധ്യമങ്ങളും ഈ ആഗോള അവസരം മനസ്സിലാക്കുകയും സ്വീകരിക്കുകയും ചെയ്യുന്നതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു.

പതിറ്റാണ്ടുകളായി ലോകം ഇന്ത്യയെ ‘ബാക്ക് ഓഫീസ്’ എന്നാണു വിശേഷിപ്പിച്ചിരുന്നതെന്നു പരാമർശിച്ച പ്രധാനമന്ത്രി, “ഇന്ന് ഇന്ത്യ ലോകത്തിന്റെ പുതിയ നിർമാണശാലയായി മാറുകയാണ്” എന്നു വ്യക്തമാക്കി. ഇന്ത്യ തൊഴിൽശക്തി മാത്രമല്ലെന്നും, ഒരുകാലത്ത് നിരവധി ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്തിരുന്ന രാജ്യം ഇപ്പോൾ കയറ്റുമതി കേന്ദ്രമായി വളർന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു. ഒരുകാലത്ത് പ്രാദേശിക വിപണികളിൽ മാത്രമായി ഒതുങ്ങിയിരുന്ന കർഷകർ ഇപ്പോൾ അവരുടെ ഉൽപ്പന്നങ്ങളുമായി ആഗോള വിപണികളിൽ എത്തുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പുൽവാമയിലെ സ്നോ പീസ്, മഹാരാഷ്ട്രയിലെ പുരന്ദർ അത്തിപ്പഴം, കശ്മീരിലെ ക്രിക്കറ്റ് ബാറ്റുകൾ എന്നിവയ്ക്കുള്ള ആഗോള ആവശ്യകത വർധി‌ക്കുന്നതിനെക്കുറിച്ച് ശ്രീ മോദി പരാമർശിച്ചു. ഇന്ത്യയുടെ പ്രതിരോധ ഉൽപ്പന്നങ്ങൾ ഇന്ത്യൻ എൻജിനിയറിങ്ങിന്റെയും സാങ്കേതികവിദ്യയുടെയും കരുത്തു ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇലക്ട്രോണിക്സ് മുതൽ ഓട്ടോമൊബൈൽ മേഖലവരെ, ഇന്ത്യയുടെ വ്യാപ്തിയും കഴിവും ലോകം കണ്ടിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. “ഇന്ത്യ ലോകത്തിന് ഉൽപ്പന്നങ്ങൾ നൽകുക മാത്രമല്ല, ആഗോള വിതരണശൃംഖലയിൽ വിശ്വസനീയവും സുരക്ഷിതവുമായ പങ്കാളിയായി മാറുക കൂടിയാണ്”- അദ്ദേഹം കൂട്ടിച്ചേർത്തു.

“വർഷങ്ങളുടെ കഠിനാധ്വാനത്തിന്റെയും ചിട്ടയായ നയപരമായ തീരുമാനങ്ങളുടെയും ഫലമാണ് വിവിധ മേഖലകളിലെ ഇന്ത്യയുടെ നേതൃത്വം” – ശ്രീ മോദി പറഞ്ഞു. അപൂർണമായ പാലങ്ങളും തടസ്സപ്പെട്ട റോഡുകളുമുണ്ടായിരുന്നിടത്ത്, കഴിഞ്ഞ പത്തുവർഷത്തിനിടെ, നല്ല റോഡുകളും മികച്ച അതിവേഗപാതകളും ഉപയോഗിച്ച് പുതിയ വേഗതയിൽ മുന്നോട്ടു പോകുന്നുവെന്ന നിലയിലുള്ള പുരോഗതി അദ്ദേഹം ചൂണ്ടിക്കാട്ടി. കുറഞ്ഞ യാത്രാ സമയവും ചെലവും ലോജിസ്റ്റിക്സ് ചരക്കുനീക്ക സമയം കുറയ്ക്കുന്നതിനുള്ള അവസരം വ്യവസായത്തിന് നൽകിയിട്ടുണ്ടെന്നും ഇത് ഓട്ടോമൊബൈൽ മേഖലയ്ക്ക് ഗണ്യമായി ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. വർധിച്ചു വരുന്ന വാഹന ആവശ്യകതയും വൈദ്യുത വാഹന ഉൽപ്പാദനത്തിനു നൽകുന്ന പ്രോത്സാഹനവും ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഇന്ന് ഇന്ത്യ പ്രധാന ഓട്ടോമൊബൈൽ ഉൽപ്പാദകരും കയറ്റുമതിക്കാരുമായി ഉയർന്നുവന്നിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു.

ഇലക്ട്രോണിക്സ് നിർമ്മാണത്തിലും സമാനമായ ഒരു പരിവർത്തനം കാണുന്നുണ്ടെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദശകത്തിൽ, 2.5 കോടിയിലധികം കുടുംബങ്ങളിൽ ആദ്യമായി വൈദ്യുതി എത്തിയിട്ടുണ്ടെന്നും അത് ഇലക്ട്രോണിക് ഉപകരണങ്ങളുടെ ആവശ്യകതയും ഉൽപ്പാദനവും വർദ്ധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താങ്ങാനാവുന്ന വിലയിലുള്ള ഡാറ്റയുടെ ലഭ്യത മൊബൈൽ ഫോണുകളുടെ ആവശ്യകത വർദ്ധിപ്പിച്ചിട്ടുണ്ടെന്നും മൊബൈൽ ഫോൺ സേവനങ്ങളുടെ ലഭ്യത വർദ്ധിച്ചത് ഡിജിറ്റൽ ഉപകരണങ്ങളുടെ ഉപഭോഗം വർദ്ധിപ്പിക്കുന്നതിലേക്ക് നയിച്ചിട്ടുണ്ടെന്നും അദ്ദേഹം എടുത്തുപറഞ്ഞു. പി‌എൽ‌ഐ പോലുള്ള പദ്ധതികൾ ഈ ആവശ്യകത ഒരു അവസരമായിക്കണ്ട് ഇന്ത്യയെ ഒരു പ്രധാന ഇലക്ട്രോണിക്സ് കയറ്റുമതി രാജ്യമാക്കി മാറ്റിയെന്നും അദ്ദേഹം പരാമർശിച്ചു. വലിയ ലക്ഷ്യങ്ങൾ മുന്നോട്ടുവയ്ക്കാനും അത് കൈവരിക്കാനുമുള്ള ഇന്ത്യയുടെ കഴിവ്  “മിനിമം ഗവൺമെന്റ്, മാക്സിമം ഗവേണൻസ്” എന്ന മന്ത്രത്തിൽ അധിഷ്ഠിതമാണെന്ന് പ്രധാനമന്ത്രി മോദി വ്യക്തമാക്കി. ഗവൺമെന്റിന്റെ അമിത ഇടപെടലോ സമ്മർദ്ദമോ ഇല്ലാതെ കാര്യക്ഷമവും ഫലപ്രദവുമായ രീതിയിൽ ഭരണപരിപാലനം നൽകുക എന്നതാണ് ഉദ്ദേശ്യം എന്ന് എടുത്തുപറഞ്ഞ ശ്രീ മോദി, ഇതിന് ഉദാഹരണമായി, ബ്രിട്ടീഷ് ഭരണകാലത്ത് കൊണ്ടുവന്ന 1,500 -ഓളം കാലഹരണപ്പെട്ട നിയമങ്ങൾ കഴിഞ്ഞ ദശകത്തിൽ ഗവൺമെന്റ് നിർത്തലാക്കിയ കാര്യം ചൂണ്ടിക്കാട്ടി. പൊതുസ്ഥലങ്ങളിൽ നൃത്തം ചെയ്യുന്നവരെ അറസ്റ്റ് ചെയ്യാൻ അനുവാദം നൽകുന്ന ഡ്രാമാറ്റിക് പെർഫോമൻസ് ആക്റ്റ് അത്തരത്തിലുള്ള ഒന്നായിരുന്നു. സ്വാതന്ത്ര്യത്തിനുശേഷവും 70 വർഷക്കാലം പ്രാബല്യത്തിൽ ഉണ്ടായിരുന്ന ഈ നിയമം നിലവിലെ ഗവൺമെന്റ് റദ്ദാക്കി. ഗോത്രവർഗ മേഖലകളുടെയും വടക്കുകിഴക്കൻ മേഖലയുടെയും ജീവനാഡിയായ മുളയെക്കുറിച്ചും പ്രധാനമന്ത്രി പരാമർശിച്ചു. മുളയെ മരങ്ങളുടെ ഗണത്തിൽ ഉൾപ്പെടുത്തിയിരുന്നതിനാൽ അവ മുറിക്കുന്നത് കുറ്റകരമായിരുന്നു.  മുളയെ പുല്ലായി അംഗീകരിച്ചുകൊണ്ട്  പതിറ്റാണ്ടുകൾ പഴക്കമുള്ള ഈ നിയമം ഗവണ്മെന്റ് മാറ്റി. കാലഹരണപ്പെട്ട അത്തരം നിയമങ്ങളിൽ മുൻ നേതാക്കളും പഴയ അധികാര വൃന്ദവും പുലർത്തിയിരുന്ന മൗനത്തെക്കുറിച്ച് അദ്ദേഹം പരാമർശിക്കുകയും അവ നീക്കം ചെയ്യാനുള്ള നിലവിലെ ഗവണ്മെന്റിന്റെ ശ്രമങ്ങൾ ഊന്നിപ്പറയുകയും ചെയ്തു.

പത്ത് വർഷം മുമ്പ് ഒരു സാധാരണക്കാരന് വരുമാന നികുതി റിട്ടേൺ ഫയൽ ചെയ്യുന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു, എന്നാൽ ഇന്ന് അത് നിമിഷങ്ങൾക്കുള്ളിൽ പൂർത്തിയാക്കാൻ കഴിയുമെന്നും ദിവസങ്ങൾക്കുള്ളിൽ അക്കൗണ്ടുകളിൽ റീഫണ്ടുകൾ ക്രെഡിറ്റ് ചെയ്യപ്പെടുന്നുണ്ടെന്നും പരാമർശിച്ച പ്രധാനമന്ത്രി, ആദായനികുതി നിയമങ്ങൾ ലളിതമാക്കുന്ന പ്രക്രിയ പാർലമെന്റിൽ നടന്നുകൊണ്ടിരിക്കുകയാണെന്ന് എടുത്തുപറഞ്ഞു. 12 ലക്ഷം രൂപ വരെയുള്ള വരുമാനത്തെ നികുതി രഹിതമാക്കിയിട്ടുണ്ടെന്നും ഇത് ശമ്പളക്കാർക്ക് ഗണ്യമായി പ്രയോജനം ചെയ്യുമെന്നും യുവ പ്രൊഫഷണലുകളുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനും അവരുടെ സമ്പാദ്യം വർദ്ധിപ്പിക്കുന്നതിനും ബജറ്റ് സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ജീവിത സൗകര്യങ്ങൾ, ബിസിനസ്സ് എളുപ്പമാക്കൽ, രാജ്യത്തെ ജനങ്ങൾക്കും അവരുടെ അഭിലാഷങ്ങൾക്കുമുള്ള സ്വാതന്ത്ര്യം എന്നിവയാണ് ഗവണ്മെന്റിന്റെ ലക്ഷ്യമെന്ന് ശ്രീ മോദി പ്രസ്താവിച്ചു. ഭൂപടങ്ങൾ നിർമ്മിക്കാനുള്ള ജിയോസ്പേഷ്യൽ ഡാറ്റ ഉപയോഗിക്കുന്നതിന്, മുമ്പ് ഗവണ്മെന്റിന്റെ അനുമതി ആവശ്യമായിരുന്നു. എന്നാൽ നിരവധി സ്റ്റാർട്ടപ്പുകൾക്ക്  ഇന്ന് ജിയോസ്പേഷ്യൽ ഡാറ്റ പ്രയോജനപ്പെടുന്നുണ്ടെന്നും സ്റ്റാർട്ടപ്പുകൾക്കും സ്വകാര്യ കമ്പനികൾക്കും ഈ ഡാറ്റ മികച്ച രീതിയിൽ ഉപയോഗിക്കാൻ അനുവാദം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പൂജ്യം എന്ന ആശയം ലോകത്തിന് നൽകിയ ഇന്ത്യ ഇപ്പോൾ അനന്തമായ നൂതനാശയങ്ങളുടെ നാടായി മാറിക്കൊണ്ടിരിക്കുകയാണെന്ന് എടുത്തുകാട്ടിയ പ്രധാനമന്ത്രി, ഇന്ത്യ “ഇന്നോവേറ്റിംഗ്” മാത്രമല്ല, ഇന്ത്യൻ രീതിയെ നവീകരിക്കുന്ന “ഇൻഡോവേറ്റിംഗ്”കൂടിയാണെന്ന് ഊന്നിപ്പറഞ്ഞു. പ്രാപ്യവും താങ്ങാനാവുന്നതും, പൊരുത്തപ്പെടാവുന്നതുമായ പരിഹാര മാർഗങ്ങൾ ഇന്ത്യ സൃഷ്ടിക്കുന്നുണ്ടെന്നും, അവ യാതൊരു തടസ്സവുമില്ലാതെ ലോകത്തിന് വാഗ്ദാനം ചെയ്യുന്നുണ്ടെന്നും അദ്ദേഹം എടുത്തുപറഞ്ഞു. ലോകത്തിന് സുരക്ഷിതവും ചെലവ് കുറഞ്ഞതുമായ ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനം ആവശ്യമായി വന്നപ്പോൾ, ഇന്ത്യ യുപിഐ (യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ്) സംവിധാനം വികസിപ്പിച്ചെടുത്തതായും അദ്ദേഹം പരാമർശിച്ചു. ജനസൗഹൃദമായ യുപിഐ സാങ്കേതികവിദ്യയിൽ പ്രൊഫസർ കാർലോസ് മോണ്ടെസ് ആകൃഷ്ടനായതായും, ഇന്ന് ഫ്രാൻസ്, യുഎഇ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങൾ അവരുടെ സാമ്പത്തിക ആവാസവ്യവസ്ഥയിൽ യുപിഐയെ സംയോജിപ്പിക്കുന്നുണ്ടെന്നും ശ്രീ മോദി പറഞ്ഞു. ഇന്ത്യയുടെ ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യമായ ഇന്ത്യ സ്റ്റാക്കുമായി ബന്ധിപ്പിക്കാൻ നിരവധി രാജ്യങ്ങൾ കരാറുകളിൽ ഒപ്പുവെക്കുന്നുണ്ടെന്നും അദ്ദേഹം പരാമർശിച്ചു. കോവിഡ്-19 മഹാമാരി സമയത്ത്, രാജ്യത്തിന്റെ ഗുണനിലവാരമുള്ള ആരോഗ്യ സംരക്ഷണ പരിഹാരങ്ങൾ, ഇന്ത്യയുടെ വാക്സിൻ ലോകത്തിന് കാണിച്ചുകൊടുത്തു. ലോകത്തിന് ഉപകാരപ്പെടുന്ന രീതിയിൽ  ആരോഗ്യ സേതു ആപ്പ് ഓപ്പൺ സോഴ്‌സ് ആക്കിയതായി പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഇന്ത്യ ഒരു പ്രധാന ബഹിരാകാശ ശക്തിയാണെന്നും മറ്റ് രാജ്യങ്ങളുടെ ബഹിരാകാശ അഭിലാഷങ്ങൾ പൂർത്തീകരിക്കാൻ സഹായിക്കുന്നുണ്ടെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. പൊതുനന്മയ്ക്കായി ഇന്ത്യ എഐ പ്രവർത്തികമാക്കുന്നുണ്ടെന്നും അതിന്റെ അനുഭവവും വൈദഗ്ധ്യവും ലോകവുമായി പങ്കിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നിരവധി ഫെലോഷിപ്പുകൾക്ക് തുടക്കമിട്ട ഐടിവി നെറ്റ്‌വർക്കിനെ പ്രശംസിച്ച ശ്രീ മോദി ഇന്ത്യയിലെ യുവാക്കൾ വികസിത ഇന്ത്യയുടെ ഏറ്റവും വലിയ ഗുണഭോക്താക്കളും പങ്കാളികളുമാണെന്നും ഇത് അവരുടെ ഒരു മുൻ‌ഗണനയാണെന്നും ഊന്നിപ്പറഞ്ഞു. ദേശീയ വിദ്യാഭ്യാസ നയം  പാഠപുസ്തകങ്ങൾക്കപ്പുറം ചിന്തിക്കാനുള്ള അവസരം കുട്ടികൾക്ക് നൽകിയിട്ടുണ്ടെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. കുട്ടികൾ മിഡിൽ സ്കൂൾ മുതൽ കോഡിംഗ് പഠിക്കുകയും എഐ, ഡാറ്റാ സയൻസ് പോലുള്ള മേഖലകൾക്കായി തയ്യാറെടുക്കുകയും ചെയ്യുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വളർന്നുവരുന്ന സാങ്കേതികവിദ്യകളിൽ കുട്ടികൾക്ക് പ്രായോഗിക അനുഭവം നൽകുന്ന അടൽ ടിങ്കറിംഗ് ലാബുകളെക്കുറിച്ച് പരാമർശിച്ച അദ്ദേഹം ഈ വർഷത്തെ ബജറ്റിൽ 50,000 പുതിയ അടൽ ടിങ്കറിംഗ് ലാബുകൾകൂടി ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെന്ന്  വ്യക്തമാക്കി.

വാർത്താ ലോകത്ത്, വിവിധ ഏജൻസികളുടെ സബ്‌സ്‌ക്രിപ്‌ഷനുകൾ മികച്ച വാർത്താ കവറേജിന് സഹായിക്കുമെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു. അതുപോലെ, ഗവേഷണ മേഖലയിലെ വിദ്യാർത്ഥികൾക്ക് പരമാവധി വിവര സ്രോതസ്സുകളിലേക്കുള്ള പ്രവേശനം ആവശ്യമാണ്. മുമ്പ്, ഉയർന്ന ചെലവിൽ വ്യത്യസ്ത ജേണലുകളിൽ അവർക്കു വരിക്കാരാകേണ്ടിയിരുന്നു. എന്നാൽ “ഒരു രാഷ്ട്രം, ഒരു സബ്‌സ്‌ക്രിപ്‌ഷൻ” സംരംഭം അവതരിപ്പിച്ചുകൊണ്ട് ഗവണ്മെന്റ് ഗവേഷകരെ ഈ ആശങ്കയിൽ നിന്ന് മോചിപ്പിച്ചതായും രാജ്യത്തെ ഓരോ ഗവേഷകനും ലോകമെമ്പാടുമുള്ള പ്രശസ്ത ജേണലുകളിലേക്ക് സൗജന്യ പ്രവേശനം ഉറപ്പാക്കിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ സംരംഭത്തിനായി സർക്കാർ 6,000 കോടിയിലധികം രൂപ ചെലവഴിക്കാൻ തയ്യാറാവുകയാണെന്ന്‌ അദ്ദേഹം പറഞ്ഞു. ബഹിരാകാശ പര്യവേക്ഷണത്തിലോ, ബയോടെക് ഗവേഷണത്തിലോ, എഐയിലോ ആകട്ടെ, ഓരോ വിദ്യാർത്ഥിക്കും മികച്ച ഗവേഷണ സൗകര്യങ്ങൾ ഗവണ്മെന്റ് ഉറപ്പാക്കുന്നുണ്ടെന്ന് ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, ഇന്ത്യയിലെ കുട്ടികൾ ഭാവി നേതാക്കളായി ഉയർന്നുവരികയാണെന്ന് എടുത്തുപറഞ്ഞു. ഐഐടി വിദ്യാർത്ഥികളുമായുള്ള ഡോ. ബ്രയാൻ ഗ്രീനിന്റെ കൂടിക്കാഴ്ചയുടെയും സെൻട്രൽ സ്‌കൂൾ വിദ്യാർത്ഥികളുമായുള്ള ബഹിരാകാശയാത്രികൻ മൈക്ക് മാസിമിനോയുടെ കൂടിക്കാഴ്ചയുടെയും ശ്രദ്ധേയമായ അനുഭവങ്ങളെക്കുറിച്ച് പരാമർശിച്ചുകൊണ്ട്, ഭാവിയിൽ ഇന്ത്യയിലെ ഒരു ചെറിയ സ്‌കൂളിൽ നിന്ന് ഒരു പ്രധാന കണ്ടുപിടുത്തം ഉണ്ടാകുമെന്ന് പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

എല്ലാ ആഗോള വേദികളിലും ഇന്ത്യയുടെ പതാക പാറുന്നത് കാണുകയെന്നതാണ് രാജ്യത്തിന്റെ അഭിലാഷവും ലക്ഷ്യവുമെന്ന് ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, ചെറിയ ചിന്തകൾക്കോ ​​ചെറിയ ചുവടുവയ്പുകൾക്കോ ​​ഉള്ള സമയമല്ല ഇതെന്ന് അഭിപ്രായപ്പെട്ടു. ഒരു മാധ്യമ സ്ഥാപനമെന്ന നിലയിൽ ന്യൂസ് എക്സ് വേൾഡ് ഈ വികാരം മനസ്സിലാക്കിയതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. പത്ത് വർഷം മുമ്പ്, രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലേക്ക് എത്തിച്ചേരുന്നതിലായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്, എന്നാൽ ഇന്ന്, ആഗോളതലത്തിലേക്ക് പോകാനുള്ള ധീരമായ ചുവടുവയ്പ്പ് ഈ മാധ്യമ ശൃംഖല സ്വീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഓരോ പൗരനിലും സംരംഭകനിലും ഈ പ്രചോദനവും ദൃഢനിശ്ചയവും ഉണ്ടായിരിക്കണമെന്ന് ശ്രീ മോദി പറഞ്ഞു. ലോകമെമ്പാടുമുള്ള എല്ലാ വിപണികളിലും, സ്വീകരണമുറികളിലും, ഡൈനിംഗ് ടേബിളിലും ഒരു ഇന്ത്യൻ ബ്രാൻഡ് കാണണമെന്ന തന്റെ കാഴ്ചപ്പാട് അദ്ദേഹം പങ്കുവെച്ചു. “മെയ്ഡ് ഇൻ ഇന്ത്യ” ലോകത്തിന്റെ മന്ത്രമായി മാറണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ആളുകൾ രോഗികളാകുമ്പോൾ “ഹീൽ ഇൻ ഇന്ത്യ” എന്നും, വിവാഹം ആസൂത്രണം ചെയ്യുമ്പോൾ “വെഡ് ഇൻ ഇന്ത്യ”എന്നും, യാത്രകൾ, സമ്മേളനങ്ങൾ, പ്രദർശനങ്ങൾ, കച്ചേരികൾ എന്നിവയ്‌ക്കായി ഇന്ത്യയ്ക്ക് മുൻഗണന നൽകണമെന്നുമുള്ള തന്റെ സ്വപ്നം പ്രധാനമന്ത്രി പ്രകടിപ്പിച്ചു. നാം സ്വയം ഈ പോസിറ്റീവ് മനോഭാവവും ശക്തിയും വളർത്തിയെടുക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം എടുത്തു പറയുകയും, ഈ ശ്രമത്തിൽ നെറ്റ്‌വർക്കിന്റെയും ചാനലിന്റെയും പ്രധാന പങ്കിനെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു. സാധ്യതകൾ അനന്തമാണെന്നും ധൈര്യത്തോടെയും ദൃഢനിശ്ചയത്തോടെയും അവയെ യാഥാർത്ഥ്യമാക്കേണ്ടതാണ് ഇനി നമ്മുടെ ഉത്തരവാദിത്തമെന്നും അദ്ദേഹം പ്രസ്താവിച്ചു.

“അടുത്ത 25 വർഷത്തിനുള്ളിൽ ഒരു വികസിത രാഷ്ട്രമായി മാറാനുള്ള ദൃഢനിശ്ചയത്തോടെയാണ് ഇന്ത്യ മുന്നോട്ട് പോകുന്നത്” എന്നു പറഞ്ഞ ശ്രീ മോദി, ഐടിവി ശൃംഖലയും ആഗോളതലത്തിൽ ശക്തമായി നിലനിൽക്കാനുള്ള പ്രതിജ്ഞ എടുക്കണമെന്ന് പ്രേരണ നൽകി. അവരുടെ വിജയത്തിൽ അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ഐടിവി മീഡിയ നെറ്റ്‌വർക്കിന്റെ സ്ഥാപകനും രാജ്യസഭാ എംപിയുമായ ശ്രീ കാർത്തികേയ ശർമ്മ, ഓസ്‌ട്രേലിയ മുൻ പ്രധാനമന്ത്രി ടോണി ആബട്ട്, ശ്രീലങ്ക മുൻ പ്രസിഡന്റും പ്രധാനമന്ത്രിയുമായ റനിൽ വിക്രമസിംഗെ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

 

Addressing the NXT Conclave in Delhi. @nxt_conclave https://t.co/kdcwYCuxYU

— Narendra Modi (@narendramodi) March 1, 2025

The world is keenly watching 21st-century India. pic.twitter.com/bnyjPbbUZN

— PMO India (@PMOIndia) March 1, 2025

Today, the world is witnessing India’s organizing and innovating skills. pic.twitter.com/GlKy0fSXF1

— PMO India (@PMOIndia) March 1, 2025

I had presented the vision of ‘Vocal for Local’ and ‘Local for Global’ to the nation and today, we are seeing this vision turn into reality: PM @narendramodi pic.twitter.com/8MYHB0OpBc

— PMO India (@PMOIndia) March 1, 2025

Today, India is emerging as the new factory of the world.

We are not just a workforce; we are a world-force! pic.twitter.com/6aM98Ca3Xl

— PMO India (@PMOIndia) March 1, 2025

Minimum Government, Maximum Governance. pic.twitter.com/DmUc56bCQg

— PMO India (@PMOIndia) March 1, 2025

India is becoming the land of infinite innovations. pic.twitter.com/2OL0I9oUX1

— PMO India (@PMOIndia) March 1, 2025

India’s youth is our top priority.

The National Education Policy has given students the opportunity to think beyond textbooks. pic.twitter.com/Q1W39AXv0f

— PMO India (@PMOIndia) March 1, 2025

 

***

SK