Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ബെംഗളൂരുവില്‍ പ്രധാനമന്ത്രി 27000 കോടി രൂപയുടെ വിവിധ റെയില്‍, റോഡ് അടിസ്ഥാന സൗകര്യ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വ്വഹിച്ചു

ബെംഗളൂരുവില്‍ പ്രധാനമന്ത്രി 27000 കോടി രൂപയുടെ വിവിധ റെയില്‍, റോഡ് അടിസ്ഥാന സൗകര്യ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വ്വഹിച്ചു


ബെംഗളൂരുവില്‍ 27000 കോടി രൂപയുടെ ഒന്നിലധികം റെയില്‍, റോഡ് അടിസ്ഥാന സൗകര്യ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് നിര്‍വ്വഹിച്ചു. നേരത്തെ, ബെംഗലൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ (ഐ.ഐ.എസ്.സി)യില്‍ മസ്തിഷ്‌ക ഗവേഷണ കേന്ദ്ര(ബ്രെയിന്‍ റിസര്‍ച്ച് സെന്റര്‍)ത്തിന്റെ ഉദ്ഘാടനവും ബാഗ്ചി പാര്‍ത്ഥസാരഥി മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിച്ചു. ഡോ. ബി ആര്‍ അംബേദ്കര്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ് (ബേസ്) സര്‍വകലാശാലയുടെ പുതിയ കാമ്പസിന്റെ ഉദ്ഘാടനവും സര്‍വകലാകാമ്പസില്‍ ഭാരതരത്‌ന ഡോ. ബി ആര്‍ അംബേദ്കറുടെ പ്രതിമയുടെ അനാച്ഛാദനവും അദ്ദേഹം നടത്തി. 150 ഐ.ടി.ഐകളെ സാങ്കേതിക ഹബ്ബുകളായി ഉയര്‍ത്തിയതും അദ്ദേഹം സമര്‍പ്പിച്ചു.
കര്‍ണാടക ഗവര്‍ണര്‍ ശ്രീ തവര്‍ചന്ദ് ഗെഹ്‌ലോട്ട്, മുഖ്യമന്ത്രി ശ്രീ ബസവരാജ് ബൊമ്മൈ, കേന്ദ്രമന്ത്രി ശ്രീ പ്രഹ്ലാദ് ജോഷി എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
കര്‍ണാടകയില്‍ 5 ദേശീയ പാത പദ്ധതികളുടെയും 7 റെയില്‍വേ പദ്ധതികളുടെയും തറക്കല്ലിടല്‍ നടത്തിയതായും കൊങ്കണ്‍ റെയില്‍വേയുടെ 100% വൈദ്യുതീകരണത്തിന്റെ സുപ്രധാന നാഴികക്കല്ലിന് ഇന്ന് സാക്ഷ്യം വഹിച്ചതായും സദസിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ഈ പദ്ധതികളെല്ലാം കര്‍ണാടകയിലെ യുവാക്കള്‍ക്കും ഇടത്തരക്കാര്‍ക്കും കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും സംരംഭകര്‍ക്കും പുതിയ സൗകര്യങ്ങളും പുതിയ അവസരങ്ങളും നല്‍കും.
രാജ്യത്തെ ലക്ഷക്കണക്കിന് യുവജനങ്ങളുടെ സ്വപ്‌നങ്ങളുടെ നഗരമാണ് ബെംഗളൂരു, ഈ നഗരം ‘ ഏകഭാരതം ശ്രേഷ്ഠ ഭാരതം (ഏക് ഭാരത് ശ്രേഷ്ഠ ഭാരത്) എന്നതിന്റെ ആത്മാവിന്റെ പ്രതിഫലനമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ”ബെംഗളൂരുവിന്റെ വികസനം എന്നത് ലക്ഷക്കണക്കിന് സ്വപ്‌നങ്ങളെ പരിപോഷിപ്പിക്കലാണ്. അതുകൊണ്ടാണ് കഴിഞ്ഞ 8 വര്‍ഷമായി ബെംഗളൂരുവിന്റെ കഴിവുകള്‍ വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ് അശ്രാന്ത പരിശ്രമം നടത്തുന്നത്” പ്രധാനമന്ത്രി പറഞ്ഞു
ബെംഗളൂരുവിനെ ഗതാഗതക്കുരുക്കില്‍ നിന്ന് മുക്തമാക്കുന്നതിന് റെയില്‍, റോഡ്, മെട്രോ, അടിപാതകള്‍, മേല്‍പാതകള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി ഇരട്ട എഞ്ചിന്‍ ഗവണ്‍മെന്റ് സാദ്ധ്യമായ എല്ലാ മാര്‍ഗ്ഗങ്ങളിലും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ബെംഗളൂരുവിലെ സബര്‍ബന്‍ പ്രദേശങ്ങളെ മികച്ച ബന്ധിപ്പിക്കലുമായി ബന്ധിപ്പിക്കാന്‍ തന്റെ ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ നടപടികളെ കുറിച്ചെല്ലാം കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്, ഇപ്പോള്‍ ഇരട്ട എഞ്ചിന്‍ ഗവണ്‍മെന്റിലൂടെ ഈ പദ്ധതികള്‍ ഇപ്പോള്‍ പൂര്‍ത്തിയാക്കി നടപ്പിലാക്കാന്‍ ജനങ്ങള്‍ അവസരം നല്‍കിയെന്നും പ്രധാനമന്ത്രി പറഞ്ഞു. പദ്ധതി സമയബന്ധിതമായി നടപ്പിലാക്കാനുള്ള പ്രതിജ്ഞാബദ്ധത ആവര്‍ത്തിച്ച പ്രധാനമന്ത്രി, കഴിഞ്ഞ 40 വര്‍ഷമായി മുടങ്ങിക്കിടക്കുന്ന ബെംഗളൂരുവിലെ ജനങ്ങളുടെ സ്വപ്‌നങ്ങള്‍ അടുത്ത 40 മാസത്തിനുള്ളില്‍ സാക്ഷാത്കരിക്കാന്‍ കഠിനമായി പരിശ്രമിക്കുമെന്നും പറഞ്ഞു.
ബെംഗളൂരു സബര്‍ബന്‍ റെയില്‍ പദ്ധതി ബെംഗളൂരു നഗരത്തെ അതിന്റെ പ്രാന്തപ്രദേശങ്ങളുമായും (സബര്‍ബുകള്‍) ഉപഗ്രഹ നഗരങ്ങളുമായും (സാറ്റലൈറ്റ് ടൗണ്‍ഷിപ്പുകള്‍) ബന്ധിപ്പിക്കുമെന്നും അത് അധികഫലമുണ്ടാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. അതുപോലെ, ബെംഗളൂരു റിംഗ് റോഡ് പദ്ധതി നഗരത്തിലെ തിരക്കും കുറയ്ക്കും.
കഴിഞ്ഞ 8 വര്‍ഷമായി റെയില്‍വേ ബന്ധിപ്പിക്കലിന്റെ സമ്പൂര്‍ണ പരിവര്‍ത്തനത്തിനായി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുകയാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ റെയില്‍വേ വേഗമേറിയതും വൃത്തിയുള്ളതും ആധുനികവും സുരക്ഷിതവും പൗര സൗഹൃദവുമായി മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ”ചിന്തിക്കുന്നതുപോലും ബുദ്ധിമുട്ടുണ്ടായിരുന്ന രാജ്യത്തിന്റെ ഭാഗങ്ങളിലെ സ്ഥലങ്ങളിലേക്ക് ഞങ്ങള്‍ റെയില്‍ എത്തിച്ചു. ഒരു കാലത്ത് വിമാനത്താവളങ്ങളിലും വിമാന യാത്രകളിലും മാത്രം ഉണ്ടായിരുന്ന ആ സൗകര്യങ്ങളും അന്തരീക്ഷവും ലഭ്യമാക്കാനാണ് ഇന്ത്യന്‍ റെയില്‍വേ ഇപ്പോള്‍ ശ്രമിക്കുന്നത്. ഭാരതരത്‌ന സര്‍ എം.വിശ്വേശ്വരയ്യയുടെ പേരിലുള്ള ബെംഗളൂരുവിലെ ആധുനിക റെയില്‍വേ സ്‌റ്റേഷന്‍ ഇതിന്റെ നേരിട്ടുള്ള തെളിവാണ്”, അദ്ദേഹം പറഞ്ഞു. സംയോജിത ബഹുമാതൃകാ ബന്ധിപ്പിക്കലിന്റെ പ്രാധാന്യം പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. പ്രധാനമന്ത്രി ഗതിശക്തി നാഷണല്‍ മാസ്റ്റര്‍പ്ലാനിലൂടെ ഈ ബഹുമാതൃകാ ബന്ധിപ്പിക്കലിന് പുതിയ പ്രചോദനം നല്‍കുന്നുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു. വരാനിരിക്കുന്ന ഈ ബഹുമാതൃകാ ലോജിസ്റ്റിക് പാര്‍ക്ക് ഈ കാഴ്ചപ്പാടിന്റെ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു. ഗതിശക്തിയുടെ സ്വഭാവത്തോടെ നടപ്പാക്കുന്ന ഇത്തരം പദ്ധതികള്‍ യുവജനങ്ങള്‍ക്ക് തൊഴില്‍ നല്‍കുമെന്നും ആത്മനിര്‍ഭര്‍ ഭാരത് സംഘടിതപ്രവര്‍ത്തനത്തെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ബെംഗളൂരുവിന്റെ വിജയഗാഥ 21-ാം നൂറ്റാണ്ടിലെ ഇന്ത്യയെ ആത്മനിര്‍ഭര്‍ ആകാന്‍ പ്രേരിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഗവണ്‍മെന്റ് സൗകര്യങ്ങള്‍ ഒരുക്കുകയും പൗരന്മാരുടെ ജീവിതത്തില്‍ ഇടപെടല്‍ പരമാവധി കുറയ്ക്കുകയും ചെയ്താല്‍ ഇന്ത്യയിലെ യുവജനങ്ങള്‍ക്ക് എന്തുചെയ്യാനാകുമെന്ന് ബെംഗളൂരു തെളിയിച്ചു. രാജ്യത്തെ യുവജനങ്ങളുടെ സ്വപ്‌ന നഗരമാണ് ബെംഗളുരു, അതിന്റെ പിന്നില്‍ സംരംഭകത്വം, നൂതനാശയത്വം, പൊതു-സ്വകാര്യ മേഖലകളുടെ ശരിയായ ഉപയോഗം എന്നിവയാണ്. ഇന്ത്യയുടെ സ്വകാര്യ സംരംഭത്തിന്റെ ഉത്സാഹത്തെ ഇപ്പോഴും അവഹേളിക്കുന്നവര്‍ക്ക് ബെംഗളൂരു ഒരു പാഠമാണെന്നും അദ്ദേഹം പറഞ്ഞു. 21-ാം നൂറ്റാണ്ടിലെ ഇന്ത്യ, സമ്പത്ത് സൃഷ്ടിക്കുന്നവരുടെയും തൊഴിലവസര സ്രഷ്ടാക്കളുടെയും നവീനാശയക്കാരുടേയും ഇന്ത്യയാണെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ലോകത്തിലെ ഏറ്റവും യുവത്വമുള്ള രാഷ്ട്രമെന്ന നിലയിലാണ് ഇന്ത്യയുടെ സമ്പത്തും ശക്തിയും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളു (എം.എസ്.എം.ഇ)ടെ പ്രാധാന്യവും പ്രധാനമന്ത്രി ഉയര്‍ത്തിക്കാട്ടി, എസ്.എം.ഇ (ചെറുകിട ഇടത്തരം സംരംഭങ്ങള്‍)യുടെ നിര്‍വചനത്തില്‍ മാറ്റം വന്നതോടെ അവരുടെ വളര്‍ച്ചയുടെ പുതിയ വഴികള്‍ തുറന്നുവെന്നും അദ്ദേ പറഞ്ഞു. ആത്മനിര്‍ഭര്‍ ഭാരതിലെ വിശ്വാസത്തിന്റെ അടയാളമായി, 200 കോടി രൂപ വരെയുള്ള കരാറുകളില്‍ ഇന്ത്യ വിദേശ പങ്കാളിത്തം ഒഴിവാക്കി. എം.എസ്.എം.ഇാകളില്‍ നിന്ന് 25 ശതമാനം വരെ സാധനങ്ങള്‍ വാങ്ങാന്‍ കേന്ദ്ര ഗവണ്‍മെന്റ് വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. എം.എസ്.എം.ഇ വിഭാഗത്തിന് മികച്ച സഹായകമാണ് ജെം പോര്‍ട്ടല്‍ എന്നും അദ്ദേഹം പറഞ്ഞു.
മുന്‍ ദശകങ്ങളില്‍ എത്ര ബില്യണ്‍ ഡോളര്‍ കമ്പനികള്‍ സൃഷ്ടിക്കപ്പെട്ടുവെന്നത് ഒരാള്‍ക്ക് വിരലില്‍ എണ്ണാവുന്നതാണെന്ന് സ്റ്റാര്‍ട്ടപ്പ് മേഖലയിലെ വന്‍ മുന്നേറ്റങ്ങളെ പരാമര്‍ശിച്ചുകൊണ്ട്, പ്രധാനമന്ത്രി പറഞ്ഞു. എന്നാല്‍ കഴിഞ്ഞ 8 വര്‍ഷത്തിനുള്ളില്‍, നൂറിലധികം, ബില്യണ്‍ ഡോളര്‍ കമ്പനികള്‍ സൃഷ്ടിക്കപ്പെട്ടു, ഓരോ മാസവും പുതിയ കമ്പനികള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടുകൊണ്ടിരിക്കുന്നു. 2014 ന് ശേഷം ആദ്യത്തെ 10000 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 800 ദിവസമെടുത്തെങ്കിലും ഇപ്പോള്‍ 200 ദിവസത്തിനുള്ളില്‍ ഇത്രയധികം സ്റ്റാര്‍ട്ടപ്പുകള്‍ കൂട്ടിച്ചേര്‍ക്കപ്പെടുന്നുണ്ടെന്ന് പ്രധാനമന്ത്രി അറിയിച്ചു. കഴിഞ്ഞ 8 വര്‍ഷത്തിനിടെ സൃഷ്ടിച്ച യൂണികോണുകളുടെ മൂല്യം ഏകദേശം 12 ലക്ഷം കോടി രൂപയാണെന്നും അദ്ദേഹം അറിയിച്ചു.
സ്ഥാപനം ഗവണ്‍മെന്റിന്റേതായാലും സ്വകാര്യമായാലും രണ്ടും രാജ്യത്തിന്റെ സ്വത്താണെന്നും അതിനാല്‍ എല്ലാവര്‍ക്കും തുല്യമായി പ്രവര്‍ത്തനാവസരം നല്‍കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഗവണ്‍മെന്റ് ലഭ്യമാക്കുന്ന ലോകോത്തര സൗകര്യങ്ങളില്‍ തങ്ങളുടെ കാഴ്ചപ്പാടും ആശയങ്ങളും പരീക്ഷിക്കാന്‍ രാജ്യത്തെ യുവജനങ്ങളെ പ്രധാനമന്ത്രി ക്ഷണിച്ചു. കഠിനാദ്ധ്വാനം ചെയ്യുന്ന യുവജനങ്ങള്‍ക്ക് ഗവണ്‍മെന്റ് വേദിയൊരുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഗവണ്‍മെന്റ് കമ്പനികള്‍ പോലും നീതിയുക്തവും തുല്യവുമായ അവസരത്തിനായി മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പദ്ധതികളുടെ വിശദാംശങ്ങള്‍:
ബെംഗളൂരു സബര്‍ബന്‍ റെയില്‍ പദ്ധതി (ബി.എസ്.ആര്‍.പി) ബെംഗളൂരു നഗരത്തെ അതിന്റെ പ്രാന്തപ്രദേശങ്ങളുമായും ഉപഗ്രഹ നഗരങ്ങളുമായും ബന്ധിപ്പിക്കും. 148 കിലോമീറ്ററിലധികം ദൈര്‍ഘ്യമുള്ള 15,700 കോടിയിലേറെ രൂപ ചെലവില്‍ നിര്‍മിക്കുന്ന പദ്ധതക്ക് 4 ഇടനാഴികള്‍ വിഭാവനം ചെയ്യുന്നുണ്ട്. ബെംഗളൂരു കന്റോണ്‍മെന്റിന്റേയും. യശ്വന്ത്പൂര്‍ ജംഗ്ഷന്‍ റെയില്‍വേ സ്‌റ്റേഷന്റേയൂം പുനര്‍വികസനത്തിനുള്ള തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിച്ചു. യഥാക്രമം 500 കോടി രൂപയും 375 കോടി രൂപയും ചെലവിലാണ് ഇവ വികസിപ്പിക്കുന്നത്.
പരിപാടിയില്‍, ഏകദേശം 315 കോടി രൂപ ചെലവില്‍ ആധുനിക വിമാനത്താവളത്തിന്റെ മാതൃകയില്‍ വികസിപ്പിച്ച ഇന്ത്യയിലെ ആദ്യത്തെ എയര്‍കണ്ടീന്‍ ചെയ് റെയില്‍വേ സ്‌റ്റേഷനായ ബൈയപ്പനഹള്ളിയിലെ സര്‍ എം.വിശ്വേശ്വരയ്യ റെയില്‍വേ സ്‌റ്റേഷനും പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിച്ചു. ഉഡുപ്പി, മഡ്ഗാവ്, രത്‌നഗിരി എന്നിവിടങ്ങളില്‍ നിന്നുള്ള ഇലക്ട്രിക് ട്രെയിനുകള്‍ ഫ്‌ളാഗ് ഓഫ് ചെയ്തുകൊണ്ട് രോഹ (മഹാരാഷ്ട്ര) മുതല്‍ തോക്കൂര്‍ (കര്‍ണാടക) വരെയുള്ള (ഏകദേശം 740 കിലോമീറ്റര്‍) 100 ശതമാനം വൈദ്യുതീകരിച്ച കൊങ്കണ്‍ റെയില്‍വേ പാതയും പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിച്ചു. 1280 കോടിയിലധികം രൂപ ചെലവിട്ടാണ് കൊങ്കണ്‍ റെയില്‍വേ പാതയുടെ വൈദ്യുതീകരണം നടത്തിയത്. പാസഞ്ചര്‍ ട്രെയിനുകളും മെമു സര്‍വീസുകളും ഫ്‌ളാഗ് ഓഫ് ചെയ്തുകൊണ്ട് അര്‍സികെരെ മുതല്‍ തുംകുരു (ഏകദേശം 96 കിലോമീറ്റര്‍), യെലഹങ്ക മുതല്‍ പെനുകൊണ്ട (ഏകദേശം 120 കിലോമീറ്റര്‍) വരെയുള്ള രണ്ട് റെയില്‍വേപാത ഇരട്ടിപ്പിക്കല്‍ പദ്ധതികളും പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിച്ചു. യഥാക്രമം 750 കോടി രൂപയും 1100 കോടി രൂപയും ചെലവഴിച്ചാണ് ഈ രണ്ട് റെയില്‍വേപാത ഇരട്ടിപ്പിക്കല്‍ പദ്ധതികള്‍ വികസിപ്പിച്ചിരിക്കുന്നത്.
പരിപാടിയില്‍ ബെംഗളൂരു റിംഗ് റോഡ് പദ്ധതിയുടെ രണ്ട് ഭാഗങ്ങളുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിച്ചു. 2280 കോടിയിലധികം രൂപ ചെലവില്‍ വികസിപ്പിക്കുന്ന പദ്ധതി നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാന്‍ സഹായിക്കും. എന്‍.എച്ച്-48ന്റെ നെലമംഗല-തുംകൂര്‍ ഭാഗത്തിന്റെ ആറ് വരിപ്പാത; എന്‍.എച്ച്-73 ന്റെ പുഞ്ചല്‍കട്ടെ-ചാര്‍മാടി ഭാഗത്തിന്റെ വീതി കൂട്ടല്‍; എന്‍.എച്ച്-69 ന്റെ ഒരു ഭാഗത്തിന്റെ പുനരധിവാസവും നവീകരണവും എന്നിങ്ങനെയുള്ള മറ്റ് വിവിധ റോഡ് പദ്ധതികളുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിച്ചു. ഏകദേശം 3150 കോടി രൂപയാണ് ഈ പദ്ധതികളുടെ മൊത്തം ചെലവ്. ബെംഗളൂരുവില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെ മുദ്ദലിംഗനഹള്ളിയില്‍ 1800 കോടി രൂപ ചെലവില്‍ വികസിപ്പിക്കുന്ന ബഹുമാതൃകാ ലോജിസ്റ്റിക് പാര്‍ക്കിന്റെ തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിച്ചു. ഗതാഗതം, കൈകാര്യം ചെയ്യുന്നതും, ദ്വിതീയ ചരക്ക് ചെലവ് എന്നിവ കുറയ്ക്കാനും ഇത് സഹായിക്കും.

-ND-